ഒരു കാലത്ത് വളരെ അപൂർവമായി മുതിർന്നവരിൽ മാത്രം കണ്ടുവന്നിരുന്ന ഒരു അവസ്ഥയായിരുന്നു പ്രമേഹം. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവിലുണ്ടാക്കുന്ന വർദ്ധനവാണ് പ്രമേഹത്തിന് കാരണമാകുന്നത്. ഇന്ന് പ്രമേഹം പിഞ്ചുകുഞ്ഞുങ്ങളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കാൻ സാദ്ധ്യതയുളള ഒരു അവസ്ഥയാണ്. അതിനാൽ തന്നെ പ്രമേഹത്തെ ഒരു ജീവിതശൈലി രോഗമായിട്ടാണ് കണക്കാക്കുന്നത്. പ്രമേഹം പല ഗുരുതര രോഗങ്ങൾക്കും ചിലപ്പോൾ മരണത്തിന് വരെ കാരണമായേക്കാം.
പ്രധാനമായും പ്രമേഹം രണ്ട് തരത്തിലുണ്ട്, ടൈപ്പ് 1ഉം ടൈപ്പ് 2ഉം. മിക്കവർക്കും ഇവ രണ്ടും തമ്മിലുളള വ്യത്യാസം എന്താണെന്ന് പോലും അറിയില്ല, രണ്ട് അവസ്ഥയിലും ശരീരത്തിന് ഗ്ലൂക്കോസ് ആവശ്യത്തിന് സൂക്ഷിച്ചുവയ്ക്കാനും ഉപയോഗിക്കാനും സാധിക്കില്ല. നമുക്ക് വിവിധ തരത്തിലുളള പ്രവൃത്തികൾ ചെയ്യണമെങ്കിൽ ഊർജം അത്യാവശ്യമാണ്. അതിന് ഗ്ലൂക്കോസ് അനുയോജ്യമായ രീതിയിൽ സൂക്ഷിക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയും വേണം. എന്നാൽ പ്രമേഹമുണ്ടെങ്കിൽ ഗ്ലൂക്കോസ് കോശങ്ങളിലേക്ക് ആവശ്യമുളള സമയത്ത് എത്താതെ രക്തത്തിൽ തന്നെ അവശേഷിക്കപ്പെടും. ഇങ്ങനെയാണ് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുന്നത്.
ഗ്ലൂക്കോസിന് കോശങ്ങളിലേക്ക് എത്തണമെങ്കിൽ ഇൻസുലിന്റെ സഹായം ആവശ്യമാണ്. ടൈപ്പ് 1 പ്രമേഹത്തിൽ ഇൻസുലിന്റെ ഉൽപ്പാദനം നടക്കാതെ വരുന്നു. അതുപോലെ ടൈപ്പ് 2 പ്രമേഹത്തിൽ ഇൻസുലിൽ ഉപയോഗപ്പെടുത്താൻ സാധിക്കാത്ത അവസ്ഥയുമാണ് ഉണ്ടാകുന്നത്. രണ്ട് അവസ്ഥയ്ക്കും സമാന ലക്ഷണങ്ങളാണ് ഉളളതെങ്കിലും ചില സമയങ്ങളിൽ വ്യത്യാസങ്ങളുണ്ടാകാം. ടൈപ്പ് 2 പ്രമേഹമുളള രോഗികളിൽ പലപ്പോഴും വർഷങ്ങളോളം ലക്ഷണങ്ങൾ പ്രകടമാകാത്ത അവസ്ഥയും ഉണ്ടാകാം.
അമിതമായ വിശപ്പ്, ഇടവിട്ട് മൂത്രശങ്ക, അമിതമായ ദാഹം, അസഹനീയമായ ക്ഷീണം, കാഴ്ചയക്ക് മങ്ങൽ, മുറിവുകളോ പരിക്കുകളോ സംഭവിക്കുമ്പോൾ അത് എളുപ്പം ഉണങ്ങാതിരിക്കുക എന്നിവയെല്ലാം രണ്ട് തരം പ്രമേഹങ്ങളിലും ഒരുപോലെ കാണപ്പെടാവുന്ന ലക്ഷണങ്ങളാണ്. അസ്വസ്ഥത, മൂഡ് സ്വിംഗ്സ്, ശരീരഭാരം കുറയുക, കൈകാലുകളിൽ മരവിപ്പ്, വിറയൽ എന്നിങ്ങനെയുള്ള ലക്ഷണങ്ങളും വരാം. ഇത് ഒടുവിൽ കാഴ്ചക്കുറവ്, ഹൃദയാഘാതം തുടങ്ങി നിരവധി അവസ്ഥകൾക്കും കാരണമാകും.
ഇങ്ങനെയുളള അവസ്ഥകൾ കുറയ്ക്കാൻ വർഷങ്ങളോളം മരുന്നുകൾ കഴിക്കുന്നവരും ഇൻസുലിൻ എടുക്കുന്നവരും നമുക്കിടയിലുണ്ട്. പക്ഷെ നിരന്തരമായി ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ ചെറിയ ഒരു വിഭാഗം ആളുകൾ മരുന്ന് കഴിക്കാതെ പലരീതിയിലുളള ഭക്ഷണക്രമങ്ങൾ സ്വീകരിച്ചും വ്യായാമം ചെയ്തും പ്രമേഹം കുറയ്ക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. അങ്ങനെയുളള ഒരു 51കാരൻ ടൈപ്പ് 2 പ്രമേഹം പൂർണമായും മറികടക്കാൻ ചെയ്ത കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ വംശജനായ രവിചന്ദ്ര തന്റെ ജീവിതശൈലിയിൽ വരുത്തിയ കാര്യങ്ങളാണ് ഇപ്പോൾ വലിയ മാറ്റത്തിന് കാരണമായിരിക്കുന്നത്. 2015ലാണ് രവിചന്ദ്രയ്ക്ക് ടൈപ്പ് 2 പ്രമേഹം സ്ഥിരീകരിക്കുന്നത്. മരുന്ന് കഴിക്കാതെ വ്യായാമവും ഭക്ഷണവും നിയന്ത്രിച്ച് അവസ്ഥ പരിഹരിക്കാമെന്ന് അദ്ദേഹം തീരുമാനമെടുക്കുകയായിരുന്നു. വെറും മൂന്ന് മാസത്തെ കഠിന പരിശ്രമത്തിലൂടെ രവിചന്ദ്ര തന്റെ പഴയ ആരോഗ്യം വീണ്ടെടുക്കുകയായിരുന്നു. ഇത് മെഡിക്കൽ ലോകത്തെ തന്നെ ഞെട്ടിപ്പിക്കുന്ന തരത്തിലായിരുന്നുവെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
ഇതോടെ പല മാദ്ധ്യമങ്ങളും രവിചന്ദ്ര അവസ്ഥ പരിഹരിക്കാൻ ചെയ്ത കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ ആരംഭിച്ചു. അദ്ദേഹം സൗത്ത് ചൈന മോർണിംഗ് പോസ്റ്റിനോട് പറഞ്ഞ കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.വിവിധ തരത്തിലുളള കായിക പരിപാടികളിൽ അദ്ദേഹം സജീവമായിരുന്നു. ഹോങ്കോംഗ്, ചൈന, ഇന്ത്യ, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിൽ സംഘടിപ്പിച്ച 30ഓളം ഓട്ടമത്സരങ്ങളിലും നിരവധി മാരത്തണുകളിലും പങ്കെടുത്തിട്ടുണ്ട്. അവസ്ഥ സ്ഥിരീകരിച്ച് കുറച്ച് മാസത്തോളം താൻ സ്ഥിരമായി മരുന്ന് കഴിച്ചിരുന്നുവെന്നും എന്നാൽ അത് കടുത്ത മാനസിക സമ്മർദ്ദത്തിന് കാരണമാക്കിയിട്ടുണ്ടെന്നും രവിചന്ദ്ര പറഞ്ഞു. ഇക്കാരണങ്ങൾ കൊണ്ടാണ് തീരുമാനം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
ചിട്ടയായ ജീവിതം
100 മാരത്തണുകൾ പൂർത്തിയാക്കിയ സുഹൃത്ത് ദേസികൻ ഭൂവർദ്ധനനായിരുന്നു പ്രചോദമെന്ന് അദ്ദേഹം പറഞ്ഞു. 2011മുതലേ രവിചന്ദ്ര മാരത്തണുകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. എന്നാൽ ഒരു മാരത്തണിൽ ഗുരുതര പരിക്കുകൾ സംഭവിച്ചതോടെ ആഗ്രഹം മാറ്റിവയ്ക്കുകയായിരുന്നുവെന്ന് അദ്ദേഹം അഭിമുഖത്തിനിടെ പറഞ്ഞിട്ടുണ്ട്. ടൈപ്പ് 2 പ്രമേഹം പിടിപ്പെട്ടതോടെ ജീവിതരീതി മുഴുവനായി അദ്ദേഹം മാറ്റുകയായിരുന്നു.
ഇതോടെ ദിവസവും പത്ത് കിലോമീറ്റർ വീതം ഓടാൻ ആരംഭിക്കുകയായിരുന്നു. ഇതിലൂടെ ആരോഗ്യം മെച്ചപ്പെട്ടെന്നും രവിചന്ദ്ര പറഞ്ഞു.ഇത്തരത്തിൽ ആഴ്ചയിൽ മൂന്ന് മുതൽ നാല് ദിവസം വരെ നിർത്താതെ പത്ത് കിലോമീറ്ററുകളോളം ഓടാൻ ആരംഭിക്കുകയായിരുന്നു. ആഴ്ചയിൽ ആറ് ദിവസവും അദ്ദേഹം പുലർച്ചെ ആറ് മണിമുതൽ ഏഴര വരെ ഓടാനായി മാറ്റിവയ്ക്കുന്നുണ്ട്. പക്ഷെ ശനിയാഴ്ച ദിവസങ്ങളിൽ താൻ പത്ത് കിലോമീറ്ററിൽ കൂടുതൽ ഓടാനായി സമയം കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഭക്ഷണക്രമം
ഭക്ഷണത്തിൽ കൂടുതലായും പച്ചക്കറികളാണ് ഉൾപ്പെടുത്തുന്നതെന്ന് രവിചന്ദ്ര പറയുന്നു. വിശേഷ അവസരങ്ങളിൽ മാത്രമാണ് മാംസാഹാരം കഴിക്കുന്നതെന്നും പ്രഭാത ഭക്ഷണത്തിന് ദോശ, ഇഡ്ഡലി, തൈര്സാദം എന്നിവയാണ് കഴിക്കാറുളളതെന്നും അദ്ദേഹം പറഞ്ഞു. ഉച്ചഭക്ഷണത്തിന് പച്ചക്കറി വിഭവങ്ങളാണ് കഴിക്കാറുളളത്. ഓടുന്ന സമയങ്ങളിൽ ദാഹമകറ്റാൻ ആപ്പിൾ, ഓറഞ്ച് എന്നിവയുടെ ജ്യൂസുകളാണ് കുടിക്കുന്നത്. റിവേഴ്സ് ഫാസ്റ്റിംഗും നടത്താറുണ്ടെന്ന് അദ്ദേഹം പറയുന്നു.
റിവേഴ്സ് ഫാസ്റ്റിംഗ്
പ്രമേഹവും ശരീരഭാരവും കുറയ്ക്കാനായി വിവിധതരത്തിലുളള മാറ്റങ്ങൾ നമ്മൾ ഭക്ഷണക്രമത്തിൽ വരുത്താറുണ്ട്. അത്തരത്തിലുളള ഒരു രീതിയാണ് റിവേഴ്സ് ഫാസ്റ്റിംഗ്. ഇതിൽ നാം ഭക്ഷണം ഒഴിവാക്കേണ്ടതില്ല. പകരം ഭക്ഷണ സമയത്തിൽ മാറ്റം വരുത്തുകയാണ് വേണ്ടത്. രാത്രി ഒൻപത് മണിക്ക് ഭക്ഷണം കഴിച്ചാൽ സാവധാനത്തിലേ ദഹനം നടക്കൂ. പകരം അഞ്ച് മണിക്കോ ആറുമണിക്കോ കഴിക്കുക. ഈ ലളിതമായ മാറ്റത്തിലൂടെ ശരീരഭാരം കുറയ്ക്കാനാകും. കുടവയറും കുറയും. ഇതു പോലെ തന്നെ പ്രഭാത ഭക്ഷണവും. കുറച്ച് നേരത്തേ അതായത് രാവിലെ ആറുമണിയ്ക്കോ ഏഴ് മണിയ്ക്കോ കഴിക്കുക.
ഭക്ഷണ സമയം മാറ്റുന്നതിലൂടെ 12 മണിക്കൂറോ അതിൽ കൂടുതലോ ഉപവാസത്തിൽ ആയിരിക്കുകയും രാത്രി മുഴുവനും ഉറങ്ങുമ്പോഴും വിശക്കാതെ തന്നെ ഉപവാസം എളുപ്പത്തിൽ തുടരാനും സാധിക്കും.ഹൃദയമിടിപ്പിന്റെ നിരക്ക് കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും റിവേഴ്സ് ഫാസ്റ്റിംഗ് സഹായിക്കും. രാത്രിയിലെ ഉപവാസം ആരോഗ്യത്തിന് നല്ലതാണ്. പകൽ സമയം നമുക്ക് കൂടുതൽ ഊർജം ആവശ്യമാണ്. കൂടുതൽ വിശപ്പും അനുഭവപ്പെടും. എന്നാൽ രാത്രിയിൽ ശരീരത്തിന് വളരെ കുറച്ച് ഊർജ്ജമേ ആവശ്യമുളളൂ. അതുകൊണ്ട് രാത്രിയിലെ ഉപവാസം നല്ലതാണ്.
ഇന്ത്യയിലെ കണക്കുകൾ ഇങ്ങനെ
അടുത്തിടെ പുറത്തിറങ്ങിയ ചില കണക്കുകൾ പ്രകാരം ഇന്ത്യയിലെ 101 മില്ല്യൺ ആളുകളും പ്രമേഹ ബാധിതരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതായത് രാജ്യത്തെ ആകെ ജനസംഖ്യയുടെ 11.4ശതമാനം ആളുകൾക്കാണ് പ്രമേഹം ബാധിച്ചിരിക്കുന്നത്. 2008ൽ പുറത്തിറങ്ങിയ നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേയുടെ ഫലമനുസരിച്ച് ആകെ ജനസംഖ്യയിൽ ഗോവയിൽ 26.4 ശതമാനം ആളുകളും പുതുച്ചേരിയിൽ 26.3 ശതമാനം ആളുകളും കേരളത്തിൽ 25.5 ശതമാനം ആളുകളും പ്രമേഹബാധിതരാണ്. അതേസമയം, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്,അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പ്രമേഹബാധിതരുടെ എണ്ണം കുറവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |