തിരുവല്ല : ചുമത്രയിൽ അടച്ചിട്ടിരുന്ന വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് മോഷണം. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് പവന്റെ സ്വർണാഭരണങ്ങളും മുപ്പതിനായിരം രൂപയും കവർന്നു. ചുമത്ര പുനക്കുളത്ത് ജോജി മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാവിലെയാണ് മോഷണ വിവരം അറിഞ്ഞത്. കുടുംബസമേതം ദുബായിൽ താമസിക്കുന്ന ജോജി മാത്യുവിന്റെ മാതാവ് മറിയാമ്മ മാത്യുവാണ് വീട്ടിൽ താമസിച്ചിരുന്നത്. ബുധനാഴ്ച വൈകിട്ട് വീട് പൂട്ടിയശേഷം മറിയാമ്മ കുടുംബ വീട്ടിലേക്ക് പോയിരുന്നു. ഇന്നലെ രാവിലെ വീട്ടിൽ തിരികെ എത്തിയപ്പോഴാണ് മുൻവാതിൽ കുത്തിത്തുറന്ന നിലയിൽ കാണപ്പെട്ടത്. വീടിന് പുറത്തുള്ള മൂന്ന് സി സി ക്യാമറകൾ നശിപ്പിക്കപ്പെട്ട നിലയിലും ദിശമാറ്റിയ നിലയിലുമാണ്. ഹാർഡ് ഡിസ്ക് മോഷ്ടാക്കൾ കൊണ്ടുപോയി. വീട്ടിലെ മൂന്ന് കിടപ്പുമുറകളിലെയും അലമാരകൾ കുത്തിത്തുറന്ന നിലയിലാണ്. രണ്ട് പവന്റെ വളയും ഒരു പവന്റെ മോതിരവുമാണ് നഷ്ടപ്പെട്ടത്. തിരുവല്ല പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വീടിന്റെ പിന്നിലെ മതിൽ ചാടി കടന്നാവാം മോഷ്ടാക്കൾ എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ടാഴ്ച മുമ്പ് സമാനമായ തരത്തിൽ കാരക്കലിലെ അടച്ചിട്ടിരുന്ന വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് പവനോളം സ്വർണാഭരണങ്ങൾ കവർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |