കോഴിക്കോട്: എൽ ഡി എഫ് സ്ഥാനാർത്ഥി എളമരം കരീമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബൂത്ത് ലെവൽ ഓഫീസർ ഇറങ്ങിയതായി പരാതി. കോഴിക്കോട് സൗത്ത് മണ്ഡലം കോട്ടപ്പറമ്പ് നാലാം ബൂത്തിലെ ലതയ്‌ക്കെതിരെയാണ് യു ഡി എഫ് കളക്ടർക്ക് പരാതി നൽകിയത്.
അതേസമയം, മണ്ഡലത്തിൽ എളമരം കരീം (എൽ ഡി എഫ്), എം കെ രാഘവൻ (യു ഡി എഫ്), എം ടി രമേശ് (എൻ ഡി എ), ജോതിരാജ് എം (എസ് യു സി ഐ), അറുമുഖൻ (ബി എസ് പി) എന്നിവരടക്കം 15 പേരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഇന്നലെ മാത്രം ഏഴുപേരാണ് പത്രിക നൽകിയത്.
ഇന്ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. ഏപ്രിൽ എട്ടിന് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം കഴിയുന്നതോടെ മണ്ഡലത്തിലെ അന്തിമ സ്ഥാനാർത്ഥിപ്പട്ടികയുടെ കാര്യത്തിൽ വ്യക്തത വരും.
മുഹമ്മദ് റിയാസിനും എളമരം കരീമിനുമെതിരെ പരാതി
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന ആക്ഷേപത്തിൽ മന്ത്രി മുഹമ്മദ് റിയാസിനും എളമരം കരീമിനുമെതിരെ യു ഡി എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ട്. റിയാസിന്റെ പ്രസംഗത്തിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണ ക്യാമറ മാറ്റിയതിനെതിരെയാണ് പരാതി.
വീഡിയോ ഗ്രാഫറെ പിടിച്ചുകൊണ്ടുപോകുകയും അരമണിക്കൂറോളം തടഞ്ഞുവയ്ക്കുകയും ചെയ്തത് ഗൗരവതരമായ കുറ്റകൃത്യമായതിനാൽ നടപടി വേണമെന്നാണ് പരാതിയിൽ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |