'ഭാഗ് മിൽഖാ ഭാഗ് "കണ്ട സമയത്ത് കായിക താരമാകാൻ ആഗ്രഹം . ക്രിസ്റ്റഫർ നോളന്റെ ‘ഇന്റർസ്റ്റെല്ലാർ’ കണ്ടപ്പോൾ ബഹിരാകാശ സഞ്ചാരിയാകാൻ ആഗ്രഹം. സിനിമാതാരമാണ് ആകേണ്ടതെന്ന് ഒരു ദിവസം തിരിച്ചറിഞ്ഞു . അപ്പോൾ ഏത് തൊഴിലും ചെയ്യാൻ കഴിയും. പല തൊഴിലുകളെ കുറിച്ചും അറിവ് ലഭിക്കും. പ്ലസ് ടുവിന് പഠിക്കുമ്പോൾ സംസ്ഥാന കലോത്സവത്തിൽ മികച്ച നടൻ. ആ അംഗീകാരമാണ് ഒരു നടനാകുന്നതിന് പ്രചോദനം നൽകിയതെന്ന് തിരിച്ചറിഞ്ഞപ്പോൾ ആടുജീവിതത്തിൽ ഹക്കീം എന്ന കഥാപാത്രത്തിന്റെ തെളിഞ്ഞ ചിരി കെ.ആർ. ഗോകുലിന്റെ മുഖത്ത് പറ്റി കിടപ്പുണ്ടായിരുന്നു. ചിരിപ്പിച്ച് എത്തി നൊമ്പരപ്പെടുത്തി മടങ്ങിയ ഹക്കീമിന് ലഭിക്കുന്ന പ്രശസ്തിയിലാണ് കോഴിക്കോടൻ നാടകവേദിയുടെ സംഭാവനയായ ഗോകുൽ.
കൗമാരത്തിൽ
തുടക്കം
ആടുജീവിതത്തിന്റെ ഭാഗമായ ഏഴുവർഷം. കൗമാരത്തിൽ നിന്ന് ഞാൻ യൗവനത്തിലേക്ക് കയറുകയും ചെയ്തു. ജീവിതത്തെപ്പറ്റിയും സിനിമയെപ്പറ്റിയും പഠിച്ചു. എന്റെ വീക്ഷണം തന്നെ മാറി. കലയ്ക്കു വേണ്ടി എന്തും ചെയ്യാമെന്ന പാഠം ആടുജീവിതത്തിന്റെ ഭാഗമായ എല്ലാവരിൽ നിന്നും പഠിക്കാൻ കഴിഞ്ഞു. ബ്ളെസി സാറും രാജുവേട്ടനും ജിമ്മിച്ചായനും താലിബ് സാറും എനിക്ക് പാഠപുസ്തകമായി മാറുകയും ചെയ്തു. ബ്ളെസി യൂണിവേഴ്സിറ്റിയിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥിയാണ് ഞാൻ. രാജുവേട്ടനും ജിമ്മിച്ചായനും താലിബ്് സാറും എനിക്ക് ആക്ടിങ് ഡിപ്ളോമ കോഴ്സും. അങ്ങനെ കരുതാനാണ് താത്പര്യം.
എല്ലാം
രഹസ്യം
കഥാപാത്രമാകുന്നതിനു വേണ്ട മുന്നൊരുക്കം നടത്തിയപ്പോൾ ഒരിക്കൽ പോലും ഉപേക്ഷിക്കണമെന്ന തോന്നൽ ഉണ്ടായില്ല. ഒരു തുടക്കക്കാരന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യമാണ് ആടുജീവിതവും ഹക്കീം എന്ന കഥാപാത്രവും. ശരീരഭാരം 66ൽ നിന്ന് 44ലേക്ക് എത്തിയതു ഉൾപ്പെടെ എല്ലാം ആസ്വദിച്ച് ചെയ്തതിന്റെ ഗുണം ഹക്കീമിന് ലഭിച്ചു എന്നാണ് വിശ്വാസം. ആടുജീവിതത്തിൽ അഭിനയിക്കുന്ന കാര്യം വീട്ടുകാർക്കും അടുത്ത സുഹൃത്തുക്കൾക്കും മാത്രം അറിയുമായിരുന്നുള്ളൂ. ആരോടും പറയേണ്ടെന്നും സിനിമ ഇറങ്ങിക്കഴിഞ്ഞ് അംഗീകരിക്കപ്പെടുമെന്നും ബ്ളെസി സാർ പറഞ്ഞു. നമ്മുടെ ജോലി കണ്ടുവേണമല്ലോ അംഗീകാരം ലഭിക്കാൻ. ഇപ്പോൾ ലഭിക്കുന്ന അംഗീ കാരത്തിലാണ് സന്തോഷം. ബ്ളെസി സാർ പറഞ്ഞതു പോലെ സംഭവിച്ചു.
അരങ്ങിന്റെ
സമ്പത്ത്
നാടകം ചെയ്യുമ്പോൾ ഉള്ളിലെ നാണം പൊട്ടിച്ച് എറിഞ്ഞിട്ടുണ്ട്. ഓഡിഷനു പോയപ്പോൾ അഭിനയിച്ചു കാണിക്കാൻ കഴിഞ്ഞത് നാടകത്തിന്റെ പരിചയസമ്പത്തെന്ന് കരുതുന്നു. അരങ്ങിലെ അനുഭവം ക്യാമറയുടെ മുൻപിൽ വന്നപ്പോൾ സഹായിച്ചിട്ടുണ്ട്. ശാന്തേട്ടന്റെയും വിജേഷേട്ടന്റെയും പ്രിയേട്ടന്റെയും സുജിത്തേട്ടന്റെയും നാടകത്തിൽ പ്രവർത്തിച്ചപ്പോൾ ലഭിച്ച അനുഭവം ഹക്കീമിന്റെ രൂപമാറ്റത്തിലെല്ലാം കയറി കൂടിയിട്ടുണ്ട് . ഹക്കീമിനെ മനോഹരമാക്കാൻ ബ്ളെസി സാറും രാജുവേട്ടനും കൂടെ നിന്നു.
ആകാശ മിഠായി സിനിമയിൽ മുഖം കാണിച്ചിട്ടുണ്ട്. അതിനുശേഷം ആടുജീവിതം. ഹക്കീമിനെ പോലെ വെല്ലുവിളി ഉയർത്തുന്ന കഥാപാത്രങ്ങൾ ധൈര്യപൂർവം സംവിധായകൻ ഏല്പിക്കട്ടെ. അവ മനോഹരമാക്കാൻ കഴിയട്ടെ. നല്ല നടനായി അംഗീകരിക്കപ്പെടുന്നതു കാണാനാണ് ആഗ്രഹം.
കോഴിക്കോട് പെരുമൺപുറ ആണ് നാട്. അച്ഛൻ രാമകൃഷ്ണൻ ഹരി നമ്പൂതിരി. ജ്യോത്സനാണ്. അമ്മ ശ്രീജ അദ്ധ്യാപിക. ചേട്ടൻ രാഹുൽ ഗ്രാഫിക് ഡിസൈനർ. ഏട്ടത്തി അഞ്ജന കണ്ടന്റ് റൈറ്റർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |