ന്യൂഡൽഹി: രാജ്യത്ത് ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിയിട്ട് കടന്നുകളയുന്നവരെ പാകിസ്ഥാനിൽ പോയി കൊല്ലാനും മടിക്കില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
വിദേശത്ത് താമസിക്കുന്ന ഭീകരരെ ഉന്മൂലനം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി 2020 മുതൽ ഇന്ത്യ പാകിസ്ഥാനിലുള്ള 20 പേരെ കൊലപ്പെടുത്തിയതായി ബ്രിട്ടനിലെ ഗാർഡിയൻ പത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്മേൽ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. അതേസമയം, വിദേശകാര്യ മന്ത്രാലയം വിഷയത്തിൽ പ്രതികരിച്ചില്ല. പാക് വിദേശകാര്യ മന്ത്രാലയവും പ്രതികരിക്കാൻ വിസമ്മതിച്ചു.
'അവർ പാകിസ്ഥാനിലേയ്ക്ക് കടന്നുകളഞ്ഞാൽ ഞങ്ങൾ പാകിസ്ഥാനിൽ പോയി അവരെ കൊല്ലും. അയൽരാജ്യങ്ങളുമായി നല്ല ബന്ധം പുലർത്താനാണ് ഇന്ത്യ എപ്പോഴും ശ്രമിക്കാറുള്ളത്. എന്നാൽ വീണ്ടും വീണ്ടും ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചാൽ, ഇന്ത്യയിലേയ്ക്ക് വന്ന് ഭീകരപ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചാൽ, അവരെ ഞങ്ങൾ വെറുതെവിടില്ല'- രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
2019ലെ പുൽവാമ ഭീകരാക്രമണത്തിന് ശേഷമാണ് ഇന്ത്യ- പാക് ബന്ധം കൂടുതൽ വഷളായത്. രണ്ട് പാക് പൗരന്മാരെ ഇന്ത്യ അവരുടെ മണ്ണിൽവച്ച് വധിച്ചെന്നും അതിന് തെളിവുണ്ടെന്നും ഈ വർഷമാദ്യം പാകിസ്ഥാൻ ആരോപിച്ചിരുന്നു. എന്നാലിത് തെറ്റായ പ്രചരണമാണെന്നാണ് ഇന്ത്യ പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |