തിരുവനന്തപുരം: അരുണാചൽ പ്രദേശിലെ ഹോട്ടൽമുറിയിൽ കോട്ടയം സ്വദേശി നവീൻ,ഭാര്യ ദേവി,സുഹൃത്ത് ആര്യ എന്നിവർ രക്തം വാർന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ബ്ലാക്ക് മാജിക്കാണെന്ന് ഏറക്കുറെ ഉറപ്പിച്ച് പൊലീസ്. ഇക്കാര്യത്തിൽ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മരിച്ച നവീന്റെ കാറിൽ നിന്ന് പ്രത്യേക തരത്തിലുള്ള കല്ലുകളും ചില ചിത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. മരിച്ച ആര്യയ്ക്ക് നേരത്തേ ലഭിച്ചിട്ടുളള ചില ഇ-മെയിലുകളിൽ ഇത്തരത്തിലുള്ള കല്ലുകളുടെ ചിത്രങ്ങളും അവയെക്കുറിച്ചുള്ള വിവരണങ്ങളുമുണ്ട്.
'ഡോൺ ബോസ്‌കോ' എന്ന വിലാസത്തില്‍ നിന്ന് ആര്യക്ക് വന്ന മെയിലിലാണ് ഇവയെ കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്. ബ്ലാക്ക് മാജിക്കാണെന്ന് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കാൻ പ്രധാന കാരണമിതാണ്. ഈ ഇ-മെയിൽ വിലാസത്തെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതേ മെയിലിൽ നിന്നും അന്യഗ്രഹ ജീവിതത്തെക്കുറിച്ചുള്ള പുസ്തക രൂപത്തിലുള്ള വിവരങ്ങൾ ആര്യക്ക് ലഭിച്ചതിനെ സംബന്ധിച്ച വിവരങ്ങളും തേടുന്നുണ്ട്. ഇ മെയിൽ ഐഡി വ്യാജമാണോ, ആര്യ തന്നെ ഉണ്ടാക്കിയെടുത്ത രഹസ്യ ഐഡിയാണോ എന്നതിനെക്കുറിച്ചാണ് അന്വേഷണം.ആര്യയുടെ ആഭരണങ്ങൾ ചെലവിനായി മൂവരും ചേർന്ന് വിറ്റുവെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. യാത്രാച്ചെലവിനുവേണ്ടിയായിരുന്നു ഇതെന്നാണ് പൊലീസ് നൽകുന്ന സൂചനകൾ.
അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ നവീന്റെ കോട്ടയം മീനടത്തെ വസതിയിലെത്തിയ പൊലീസ് സംഘം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തിരുന്നു. നവീൻ ഉപയോഗിച്ചിരുന്ന മുറിയിലടക്കം പരിശോധന നടത്തി. കൃത്യത്തിന്റെ പ്രധാന സൂത്രധാരൻ നവീൻ ആണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
ആസ്ട്രൽ പ്രൊജക്ഷൻ, സാത്താൻ സേവ എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും കാര്യങ്ങൾ നവീൻ അടുപ്പമുള്ളവരുമായി സംസാരിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിച്ചത്.എല്ലാവരോടും അടുത്തിടപഴകിയിരുന്ന ദേവി, നവീനുമായുള്ള വിവാഹത്തിന് ശേഷം പൊതുവേ ഏകാന്തത ഇഷ്ടപ്പെടുന്ന നിലയിലേക്ക് മാറിയെന്ന് ഒപ്പം പഠിച്ചിരുന്ന സുഹൃത്തുക്കൾ പറയുന്നു. 13 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹമെങ്കിലും മൂന്നു നാല് വർഷത്തിനിടെയാണ് ഇവർ ആഭിചാര വിഷയങ്ങളിൽ താല്പര്യമെടുത്തു തുടങ്ങിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |