എരുമപ്പെട്ടി: സാമ്പത്തിക ബാദ്ധ്യതയെത്തുടർന്നുണ്ടായ തർക്കത്തിനിടെ വീട്ടമ്മ മൂന്ന് കുട്ടികളുമായി കിണറ്റിൽ ചാടി. രണ്ടു കുട്ടികൾ മരിച്ചു. പൂന്തിരുത്തിൽ വീട്ടിൽ അഭിജയ് (7), ആദിദേവ് (6) എന്നിവരാണ് മരിച്ചത്. അമ്മ സയന (29), ഒന്നരവയസുള്ള മകൾ ആഗ്‌നിക എന്നിവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇരുവരും അപകടനില തരണം ചെയ്‌തു.
ചൊവ്വാഴ്ച വൈകിട്ട് 2.20ഓടെയാണ് വെള്ളാറ്റഞ്ഞൂർ പുന്തുരത്തിൽ അഖിലിന്റെ ഭാര്യ സയന കുട്ടികളുമായി കിണറ്റിൽ ചാടിയത്. പൊലീസും നാട്ടുകാരും ചേർന്ന് നാലുപേരെയും കിണറ്റിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുകുട്ടികൾ അപ്പോഴേക്കും മരിച്ചു.
അഖിൽ വീട്ടിലുണ്ടായിരുന്നില്ല. സാമ്പത്തിക ബാദ്ധ്യതയെത്തുടർന്ന് ഇവർ താമസിക്കുന്ന വീട് വിൽക്കുന്നത് സംബന്ധിച്ചുള്ള തർക്കമാണ് സയനയെ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സയന കിണറ്റിലെ മോട്ടോർ പൈപ്പിൽ പിടിച്ചു നിന്നതിനാലാണ് രക്ഷപ്പെട്ടതെന്നും പൊലീസ് അറിയിച്ചു. അഭിജയ് തയ്യൂർ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയും ആദിദേവ് യു.കെ.ജി വിദ്യാർത്ഥിയുമാണ്. കുട്ടികളുടെ മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റി. എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |