ന്യൂഡൽഹി: വിസ്താരയ്ക്ക് പിന്നാലെ എയർ ഇന്ത്യയിലും പ്രശ്നങ്ങൾ കൂടുന്നു. എ ഐ എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡിലെ സാങ്കേതിക വിദഗ്ധർ ഏപ്രിൽ 23 ന് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. മെയിന്റനൻസ് എൻജിനീയറിംഗ് യൂണിയൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഏപ്രിൽ എട്ടിന് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്.
വിമാനങ്ങളിൽ അറ്റകുറ്റപ്പണി നടത്തുകയും തകരാർ പരിഹരിക്കുകയും ചെയ്യുന്ന കമ്പനിയാണ് എ എ ഐ എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡ്. ജീവനക്കാരുടെ 'ക്ഷേമം', 'പ്രൊഫഷണൽ വളർച്ച, എന്നിവയിലടക്കം നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പണിമുടക്കിനൊരുങ്ങുന്നത്.
കഴിഞ്ഞ ഏഴ് വർഷമായി ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടില്ല. ഇതിൽ തങ്ങൾ അസ്വസ്ഥരാണെന്ന് കത്തിൽ പറയുന്നു. സ്ഥാപനത്തിൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലും ജോലി ചെയ്തിട്ടും ടെക്നീഷ്യന്മാരുടെ ശമ്പളം പുതുക്കിയിട്ടില്ല. സ്ഥിരം ജീവനക്കാരുടെ അത്രയും ആനുകൂല്യങ്ങൾ നൽകാത്തതിനാലും വിവേചനം അനുഭവപ്പെടുന്നതായി കത്തിൽ പറയുന്നു. കമ്പനിയുടെ തൊഴിലാളികളിൽ 75% കരാർ ജീവനക്കാരാണ്. സ്ഥിരം ജീവനക്കാരുടെ അത്രയും ആനുകൂല്യങ്ങൾ നൽകുന്നില്ലെന്നും വിവേചനം അനുഭവപ്പെടുന്നുണ്ടെന്നും ജീവനക്കാർ പറയുന്നു.
പ്രശ്നം പരിഹരിക്കാൻ മാനേജ്‌മെന്റ് യൂണിയനുമായി ചർച്ച ആരംഭിച്ചതായി വൃത്തങ്ങൾ പറയുന്നു. സാങ്കേതിക വിദഗ്ധർ ഒഴികെയുള്ള എല്ലാ ജീവനക്കാരുടെയും ശമ്പളം പരിഷ്‌കരിച്ചിട്ടുണ്ട്. കോടതിയിൽ കേസ് നിലനിൽക്കുന്നതിനാലാണ് സാങ്കേതിക വിദഗ്ധരുടെ ശമ്പളം പരിഷ്‌കരിക്കാത്തതെന്നാണ് അധികൃതർ പറയുന്നത്.
ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസ് ലിമിറ്റഡിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള വിസ്താരയിലെ ചില പൈലറ്റുമാർ അധിക ജോലിക്കും, ശമ്പളം വെട്ടിക്കുറച്ചതിനുമെതിരെ നേരത്തെ പ്രതിഷേധിച്ചിരുന്നു. ഇതോടെ നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നു. ഇതിനിടയിൽ എ ഐയിലെ സാങ്കേതിക വിദഗ്ധർ കൂടി പ്രതിഷേധവുമായെത്തിയാൽ അത് ഇന്ത്യയിലെ വ്യോമയാന വ്യവസായത്തെ സമരം കൂടുതൽ തളർത്തും. കൂടുതൽ സർവീസുകൾ റദ്ദാക്കിയാൽ അത് നാട്ടിൽ പോകുന്ന പ്രവാസികളെ ഉൾപ്പടെ ബാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |