കൊൽക്കത്ത: പശ്ചിമബംഗാളിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചൂടേറിയ വിഷയം ബിജെപി സ്ഥാനാർത്ഥിയുടെ ചുംബനമാണ്. നോർത്ത് മാൾഡ മണ്ഡലത്തിലെ സ്ഥാനാർത്ഥിയും നിലവിലെ എംപിയുമായ ഖാഗൻ മുർമുവാണ് പ്രചാരണത്തിനിടെ ഒരു യുവതിയുടെ കവിളിൽ പരസ്യമായി ചുംബിച്ച് പുലിവാൽ പിടിച്ചത്. ഇതിന്റെ ചിത്രങ്ങൾ മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽമീഡിയയിൽ വൈറലായി. ഇതോടെ ചുംബനത്തിനെതിരെ തൃണമൂൽ കോൺഗ്രസ് ഉൾപ്പെടയുള്ളവർ രംഗത്തെത്തുകയും ചെയ്തു.
ബിജെപിയുടെ സ്ത്രീവിരുദ്ധ നിലപാടിന്റെ തെളിവാണ് സംഭവമെന്നാണ് തൃണമൂലിന്റെ ആരോപണം. 'സ്വന്തം ഇഷ്ടപ്രകാരം ഒരു സ്ത്രീയെ ചുംബിക്കുന്നു. വനിതാ ഗുസ്തിക്കാരെ ലൈംഗികമായി ഉപദ്രവിക്കുന്ന എംപിമാർ മുതൽ നേതാക്കൾ വരെ. ബിജെപി ക്യാമ്പിൽ സ്ത്രീ വിരുദ്ധ രാഷ്ട്രീയക്കാർക്ക് ക്ഷാമമില്ല. അവർ വീണ്ടും അധികാരത്തിൽ വന്നാൽ എന്തെല്ലാമായിരിക്കും സംഭവിക്കുക എന്ന് സങ്കല്പിച്ചുനോക്കൂ' തൃണമൂൽ കോൺഗ്രസ് പറഞ്ഞു.
ഖാഗൻ ചെയ്തത് ബംഗാളി സംസ്കാരത്തിന് എതിരാണെന്നും വോട്ടു ചോദിക്കുമ്പോൾ ഇങ്ങനെയാണെങ്കിൽ വിജയിച്ചാൽ എങ്ങനെയായിരിക്കും ഉണ്ടാവുക എന്നുമാണ് തൃണമൂൽ കോൺഗ്രസ് മാൾഡ ജില്ലാ വൈസ് പ്രസിഡന്റ് ദുലാൽ സർക്കാർ ചോദിക്കുന്നത്. ഇതെല്ലാം കണ്ടിട്ട് എന്തുവേണമെന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും ദുലാൽ പറഞ്ഞു.
ചുംബനം വിവാദമായതോടെ സംഭവത്തെ ന്യായീകരിച്ച് ഖാഗൻ രംഗത്തെത്തി. ഒരു കുട്ടിയെ സ്നേഹപൂർവം ചുംബിക്കുന്നതിൽ എന്താണ് തെറ്റ്. തനിക്കെതിരെയുള്ളത് ഗൂഢാലോചനയാണ്. എതിരാളികൾക്കുള്ളത് മോശം താൽപ്പര്യങ്ങൾ മാത്രമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. തൃണമൂലിനെതിരെ പരാതി നൽകുമെന്നും ഖാഗൻ അറിയിച്ചു. അതിനിടെ തന്നെ മകളെപ്പോലെ കരുതിയാണ് ഖാഗൻ ചുംബിച്ചതെന്നുപറഞ്ഞ് യുവതിയും രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹം ചുംബിച്ചപ്പോൾ അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു എന്നും അതിൽ ഒരു അസ്വാഭാവാകിതയും ഇല്ലെന്നും യുവതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |