സാമ്പത്തിക മേഖലയിൽ വലിയ തരത്തിൽ ചർച്ചയായി മാറിയ ഒരു വിഷയമാണ് സ്വർണവിലയിലുണ്ടാകുന്ന കുതിപ്പ്. ഇന്ത്യൻ വിപണിയിലെ സ്വർണനിരക്ക് പരിശോധിക്കുകയാണെങ്കിൽ വലിയ വ്യത്യാസമാണ് മുൻ മാസങ്ങളെ അപേക്ഷിച്ച് ഉണ്ടായിരിക്കുന്നത്.
ഇന്ത്യയിലെ പലയിടങ്ങളിലും നവരാത്രി മഹോത്സവവും ഗുഡി പദ്വയുടെയും ആഘോഷങ്ങൾ അടുത്തിരിക്കുമ്പോഴാണ് ഈ മാറ്റങ്ങൾ ഇന്ത്യയിൽ അങ്ങോളമിങ്ങോളം ഉണ്ടായിരിക്കുന്നത്.ഈ ആഘോഷങ്ങൾക്കിടയിൽ സ്വർണാഭരണങ്ങൾ വാങ്ങുന്നത് ഐശ്വര്യമായാണ് കണക്കാക്കപ്പെടുന്നത്. ആ സമയത്താണ് ഇത്തരത്തിലുളള മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതേസമയം, വെളളിവിലയിലും വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. ഒരു കിലോഗ്രാം വെളളിയുടെ വില 82,064 രൂപ കടന്നതും ശ്രദ്ധേയമാണ്.
എന്തുകൊണ്ട് ഇപ്പോൾ സ്വർണവില കൂടുന്നു
ബുളളിയൻ നിരക്ക് (സ്വർണനിരക്ക് അളക്കുന്ന ഒരു ഏകകം) പ്രകാരം സ്വർണവിലയിൽ മാർച്ച് മാസം മുതൽ 14 ശതമാനം വർദ്ധനവാണ് സംഭവിച്ചത്. ലോകത്തുടനീളം സംഭവിച്ചുകൊണ്ടിരിക്കുന്ന യുദ്ധങ്ങൾ, സാമ്പത്തിക വീക്ഷണങ്ങൾ, ഓരോ രാജ്യങ്ങളിലെയും മൂലധനത്തിന്റെ നിക്ഷേപം, എന്നിവയെല്ലാം സ്വർണനിരക്ക് കൂടുന്നതിന് പ്രധാനകാരണമാകുന്നുണ്ട്.
ഷിക്കാഗോയിലെ മെർക്കന്റ്‌റൈൽ എക്സ്‌ചേഞ്ചിലെ സ്‌പോട്ടിൽ സ്വർണത്തിന്റെ വില ഒരു ഔൺസിന് (ഭാരം അളക്കുന്ന ഏകകം) 2334 ഡോളറാക്കി ഉയർന്നപ്പോൾ അമേരിക്കയിലും 2361 ഡോളറാക്കി ഉയർത്തിയിരുന്നു. വേൾഡ് ഗോൾഡ് കൗൺസിലിന്റെ സിഇഒ ആയ സച്ചിൻ ജെയിൻ പറയുന്നതനുസരിച്ച് സ്വർണവിലയുടെ കുത്തനെയുളള ഉയർച്ച വിപണിയെ ബാധിച്ചത് രൂക്ഷമായിട്ടാണെന്നും ഇതിനാൽ മാർച്ച് മാസത്തിന്റെ ആദ്യം മുതലേ രാജ്യത്തെ ഗ്രാമീണ മേഖലയിലെ സ്വർണവ്യാപാരം തകിടം മറിഞ്ഞതായാണ് വിവരം.
ആരാണ് സ്വർണം വാങ്ങുന്നത്
ബ്ലൂംബെർഗ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം നിക്ഷേപകർ ഇപ്പോൾ സ്വർണം എക്സ്‌ചെയ്ഞ്ച് ട്രേഡ് ഫണ്ട്സ് (ഇടിഎഫ്) മുഖേന വാങ്ങുന്നില്ല. ആദ്യ സമയങ്ങളിൽ ഇടിഎഫ് മുഖേനയായിരുന്നു നിക്ഷേപകർ സ്വർണം ഭീമമായി വാങ്ങിയിരുന്നത്. സാധാരണ കേന്ദ്ര ബാങ്കുകളായിരുന്നു സ്വർണം വൻകിട വ്യപാരികളിൽ നിന്നും നേരിട്ട് വാങ്ങിയിരുന്നത്. എന്നാൽ മറ്റുളള രീതിയിലും സ്വർണം വാങ്ങുന്ന നിക്ഷേപകരുണ്ടെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ പഠനങ്ങൾ നിരീക്ഷിച്ച ജോയ് കവാത്തോണി വ്യക്തമാക്കി.
അമേരിക്കയിലെ സാമ്പത്തിക രംഗത്ത് നടത്തിയ കണക്കെടുപ്പിലും മാർച്ച് മുതലാണ് സ്വർണവിലയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചതെന്ന് പറയുന്നു. സ്വർണത്തിന്റെ നിർമാണവും മറ്റുളള ജോലികളും ആഗോള സാമ്പത്തിക രംഗത്തുണ്ടായ മാറ്റങ്ങളുമാണ് സ്വർണക്കുതിപ്പിന് കാരണമെന്ന് പറയപ്പെടുന്നു. ബ്ലൂബെർഗ് റിപ്പോർട്ട് പ്രകാരം ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ ഉപഭോക്തൃവിപണിയിൽ സ്വർണം കൂടുതൽ ചെലവേറിയതാക്കിയതായി പറയപ്പെടുന്നു. ഇതിനിടയിലും പല നിക്ഷേപകരും ഭാവിയിലെ സുരക്ഷിതമായ നിക്ഷേപമെന്ന നിലയിൽ സ്വർണം ഉയർന്ന വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കയിൽ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെട്ടതിനാൽ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ കുറയ്ക്കാനുള്ള തീരുമാനം വൈകിപ്പിക്കാൻ ഇടയുണ്ടെന്നാണ് വിലയിരുത്തുന്നത്. സാമ്പത്തിക മേഖല മികച്ച വളർച്ച നേടുന്നതിനാൽ പലിശ തിരക്കിട്ട് കുറയ്ക്കേണ്ടതില്ലെന്നാണ് ധനകാര്യ വിദഗ്ദ്ധർ വിലയിരുത്തുന്നത്. പശ്ചിമേഷ്യയിൽ സംഘർഷം ശക്തമായതിനാൽ നാണയപ്പെരുപ്പം വീണ്ടും മുകളിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമാണ്. അതിനാൽ അടുത്ത ധന അവലോകന നയത്തിൽ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്ക് ഉയർത്താൻ നിർബന്ധിതരായേക്കുമെന്നും അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.
ഭാവിയിലെ സ്വർണ വ്യാപാരം
സാധാരണ ആഘോഷങ്ങളോടനുബന്ധിച്ചാണ് ഇന്ത്യക്കാർ കൂടുതൽ സ്വർണം വാങ്ങാറുളളത്. ഇപ്പോൾ ആഘോഷങ്ങളുടെ കാലമാണ്. നവരാത്രിയും ഗുഡി പദ്വവും റംസാനും തുടങ്ങിയ ആഘോഷങ്ങൾക്ക് മുന്നോടിയായി പലരും സ്വർണം വാങ്ങാനായി മുൻകൂട്ടി കടകളിൽ ബുക്ക് ചെയ്യാറുണ്ട്. അതേസമയം, അടുത്ത രണ്ട് മാസത്തേക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വർണത്തിന്റെ വില ഉയരുന്നത് പരാമാവധി നിയന്ത്രിക്കാൻ ശ്രമിക്കുമെന്നും ജൂൺ ആദ്യ ദിവസങ്ങളോടെ സ്വർണാഭരണങ്ങൾ വാങ്ങുന്നത് കുറയുമെന്നും സാമ്പത്തിക വിദഗ്ദധർ പറയുന്നു. ജനുവരിയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 8.7 ടൺ സ്വർണം വാങ്ങിയിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തെ കണക്കുകൾ അനുസരിച്ച് ഇത് കൂടിയ നിരക്കാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വേൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച് ജനുവരി അവസാനത്തോടെ കേന്ദ്ര ബാങ്കിന്റെ സ്വർണശേഖരം 812 ടണ്ണിലെത്തി.
കേരളത്തിന്റെ അവസ്ഥ
ഈ മാസം ആദ്യത്തോടെയാണ് ഒരു പവൻ സ്വർണത്തിന്റെ വില അര ലക്ഷത്തിന് മുകളിൽ കടന്നത്. ഇത് സ്വർണവ്യാപാരത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പ്രതിദിനം പവന്റെ വിലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. കേരളത്തിൽ ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 52,880 രൂപയാണ്.ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6,954 രൂപയായി. കഴിഞ്ഞ ദിവസത്തെ ഒരു പവൻ സ്വർണത്തിന്റെ വില 52,800 രൂപയായിരുന്നു. ഈ മാസം ആദ്യത്തോടെയാണ് ഒരു പവൻ സ്വർണത്തിന്റെ വില അരലക്ഷത്തിന് മുകളിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |