ന്യൂഡൽഹി: ഈ വർഷത്തെ മൺസൂൺ നേരത്തെ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ത്യൻ ഓഷ്യൻ ഡൈപ്പോളും ലാ നിനാ അവസ്ഥയും ഒരേസമയം സജീവമാകുന്നതിനെ തുടർന്നാണ് മൺസൂൺ പതിവിലും നേരത്തെ എത്താൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ദ്ധർ പ്രവചിക്കുന്നത്. ഈ സാഹചര്യത്തിൽ മൺസൂൺ കഴിഞ്ഞ വർഷത്തേക്കാൾ ശക്തിപ്രാപിക്കാനും സാദ്ധ്യതയുണ്ട്.
എൽ നിനോ പ്രതിഭാസത്തിന്റെ വിപരീത പ്രതിഭാസമാണ് ലാ നിന. ആഗോള കാലാവസ്ഥയിലും കടൽ ജലത്തിന്റെ താപനിലയിലും എൽ നിനോ ഉണ്ടാക്കുന്ന മാറ്റങ്ങൾക്ക് വിപരീതമായാണ് ലാ നിനയുടെ പ്രവർത്തനം. അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ശൈത്യകാലത്തും ഉഷ്ണകാലത്തെന്നപോലെ ഉയർന്ന താപവർദ്ധനവിന് ഈ പ്രതിഭാസം കാരണമാകാറുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്രോപരിതല താപനിലയിലെ ഏറ്റക്കുറച്ചിലുകളുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് ഇന്ത്യൻ ഓഷ്യൻ ഡൈപ്പോൾ എന്നറിയപ്പെടുന്നത്. പരസ്പര ബന്ധിതമായ ഈ പ്രതിഭാസങ്ങൾ തെക്കുപടിഞ്ഞാറൻ മൺസൂണിനെ സ്വാധീനിക്കും.
ഓഗസ്റ്റ് മാസത്തോടെ ലാ നിനാ പ്രതിഭാസം രൂപം കൊള്ളാനാണ് സാദ്ധ്യത. ഈ സാഹചര്യത്തിൽ മൺസൂൺ നേരത്തെ എത്തുന്നതിനൊപ്പം കഴിഞ്ഞ വർഷത്തേക്കാളും ശക്തിപ്രാപിക്കാനും സാദ്ധ്യതയുണ്ട്. എൽ നിനോ സതേൺ ഓസിലേഷൻ സന്തുലിതാവസ്ഥയിലേക്ക് മാറിയാലും ഈ വർഷം മൺസൂൺ കഴിഞ്ഞ വർഷത്തേക്കാൾ മികച്ചതായിരിക്കും. എൽ നിനോ ദുർബലമാകാൻ തുടങ്ങിയെന്ന് യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് കാലാവസ്ഥാ വ്യതിയാന സേവനം (സി3എസ്) സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ലാ നിനയെ സംബന്ധിച്ചുള്ള പ്രവചനങ്ങൾ ഏറെക്കുറേ അസാദ്ധ്യമായതിനാൽ ഇക്കാര്യത്തിൽ മാറ്റമുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നും അന്താരാഷ്ട്ര ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. ലാ നിനാ പ്രതിഭാസം യാഥാർത്ഥ്യമായാൽ ജൂൺ മുതൽ സെപ്റ്റംബർ വരെ പതിവിൽ കൂടുതൽ മഴ ലഭിക്കും.
ചുട്ടുപൊള്ളിക്കുന്ന ചൂട് മേയ് വരെ തുടരും
സംസ്ഥാനത്തെ ചുട്ടുപൊള്ളിക്കുന്ന കൊടും ചൂട് മേയ് പകുതി വരെ തുടരുമെന്ന് കാലാവസ്ഥ വിദഗ്ദ്ധർ. അതിനുശേഷം വേനൽമഴ കൂടുതൽ സജീവമാകും. അതോടെ താപനില കുറയും. കഴിഞ്ഞ വർഷങ്ങളെക്കാൾ ഇത്തവണ കൂടുതൽ ജില്ലകളിലേക്ക് ചൂട് വ്യാപിച്ചിട്ടുണ്ട്. പാലക്കാട്ടും പുനലൂരും ചൂട് 42 ഡിഗ്രിവരെ വർദ്ധിച്ചേക്കാം.
ഉയർന്ന താപനിലയുള്ള പാലക്കാട് (40 ഡിഗ്രി), കൊല്ലം (40), തൃശ്ശൂർ (39), പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ (38) ജില്ലകളിൽ 14 വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ സീസണിൽ ഇതുവരെ വേനൽ മഴ ലഭിക്കാത്ത വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഈമാസം അവസാനം പെയ്‌തേക്കും. അടുത്ത നാല് ദിവസം മദ്ധ്യ, തെക്കൻ ജില്ലകളിൽ വേനൽ മഴ ലഭിക്കും. തിരുവനന്തപുരം,കോട്ടയം ജില്ലകളിലാകും കൂടുതൽ ലഭിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |