SignIn
Kerala Kaumudi Online
Tuesday, 30 April 2024 9.13 PM IST

'വർഷങ്ങൾക്ക് ശേഷം' വിനീതിന്റെയും പിള്ളേരുടെയും ആഘോഷം, റിവ്യൂ

varshangalkku-shesam

വിനീത് ശ്രീനിവാസൻ സിനിമകൾ പ്രേക്ഷകന് നൽകുന്ന ഒരു ഗ്യാരന്റിയുണ്ട്. മനസു നിറഞ്ഞു ചിരിക്കാം, നല്ല പാട്ട് കേൾക്കാം, പ്രണയിക്കുന്നവർക്കും, പ്രണയിച്ചവർക്കും, പ്രണയം പറയാൻ കഴിയാത്തവർക്കും ആ വികാരം നല്ലപോലെ ആസ്വദിക്കാം. ഇതൊക്കെ തന്നെയാണ് വിനീത് ശ്രീനിവാസൻ സിനിമകൾ നൽകുന്ന ഗ്യാരന്റി. വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലും ആ ഗ്യാരന്റിയുണ്ട്. പക്ഷേ ഇത്തവണ ചെറുതായൊന്ന് മാറ്റിപ്പിടിച്ചിട്ടുണ്ട് വിനീത്, എന്താണെന്ന് വച്ചാൽ സിനിമയിലുടനീളം ട്വിസ്‌റ്റാണ്. ട്വിസ്‌റ്റോട് ട്വിസ്‌റ്റ്.

കാതലുള്ള കഥയെന്നോ, ഗംഭീരതിരക്കഥയെന്നോ ഒന്നും ചിത്രത്തെ വിശേഷിപ്പിക്കാൻ കഴിയില്ല. പക്ഷേ വിനീതിന്റെയും പിള്ളേരുടേയും ആഘോഷം തന്നെയാണ് 'വർഷങ്ങൾക്ക് ശേഷം'. സ്ക്രീനിൽ കാണുന്നതിനേക്കാൾ ഓഫ് സ്ക്രീനിൽ കാണാൻ മലയാളത്തിലെ ഏതെങ്കിലുമൊരു യുവനടനെ സോഷ്യൽ മീഡിയ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അയാളുടെ പേര് ധ്യാൻ ശ്രീനിവാസൻ എന്നായിരിക്കും. ഈ ചിത്രത്തിന്റെ പ്രൊമോഷന് പോലും ഹൈലൈറ്റ് ധ്യാനിന്റെ കൗണ്ടറുകളായിരുന്നു. പക്ഷേ സിനിമയിൽ വേറൊരു ധ്യാൻ ശ്രീനിവാസനെയാണ് നമുക്ക് കാണാൻ കഴിയുക. ഓഫ് സ്ക്രീനിൽ ചളിയടിക്കുന്ന ധ്യാനിന് പകരം നല്ല ഇരുത്തംവന്ന നടനെ കാണാം. വേണു എന്ന കഥാപാത്രത്തെ മനോഹരമായി ധ്യാൻ അവതരിപ്പിച്ചിരിക്കുന്നു.

നിവിൻ പോളി അടക്കമുള്ളവർ സിനിമയിലുണ്ടെന്ന് ട്രെയിലറിൽ പ്രേക്ഷകൻ കണ്ടതാണ്. നിവിനെ കുറിച്ച് പറയുന്നതിന് മുമ്പ് പ്രണവ് മോഹൻലാൽ എങ്ങനെയുണ്ട് എന്ന ആകാംക്ഷ പലർക്കുമുണ്ടാകും. ഒരുപക്ഷേ ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നതും പ്രണവ് തന്നെയാണ് കാരണം. മോഹൻലാൽ എന്ന വലിയൊരു അഡ്രസ് പേരിനൊപ്പം ഉള്ളതുകൊണ്ട്. അതുകൊണ്ട് തന്നെ പറയാം, പ്രണവും കലക്കിയിട്ടുണ്ട്. അഭിനയിച്ച് ഫലിപ്പിക്കാൻ ഏറെ പ്രയാസമുള്ള കോമഡി രംഗങ്ങൾ അടക്കം അയാൾ നന്നായി ചെയ‌്തു. ക്ളീഷേ ആയി പോകുമെന്ന് അറിയാമെങ്കിലും പറയട്ടെ...പലപ്പോഴും വിൻഡേജ് മോഹൻലാൽ സ്ക്രീനിൽ തെളിഞ്ഞു. ധ്യാനും പ്രണവും തമ്മിലുള്ള കെമിസ്‌‌ട്രിയും ഗംഭീരം.

നിവിൻ പോളി എവിടെ പോയി എന്ന് ആരെങ്കിലും ചോദിച്ചാൽ അവർക്കുള്ള മറുപടിയാണ് 'വർഷങ്ങൾക്ക് ശേഷം'. ഇത്രയും എനർജറ്റിക്കായി അയാൾ തന്നെ നായകനായ ചിത്രങ്ങളിൽ നിവിൻ അഭിനയിച്ചിട്ടുണ്ടോ എന്നുപോലും സംശയമാണ്. ഇന്റർവെലിന് ശേഷം നിവിൻ പോളിയുടെ സോറി 'നിവിൻ മോളി'യുടെ വിളയാട്ടം എന്നുതന്നെ പറയണം. തിയേറ്ററിൽ ഏറ്റവും കൂടുതൽ കൈയടി ഉയർന്നതും, ചിരിപടർന്നതും നിവിന് വേണ്ടിതന്നെ.

കല്യാണി പ്രിയദർശൻ, നീത പിള്ള, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, ഷാൻ റഹ്മാൻ , വൈ.ജി മഹേന്ദ്രൻ , കൃഷ്‌ണചന്ദ്രൻ, ദീപക് പറമ്പോൽ, ഭഗത് മാനുവൽ തുടങ്ങിയവരും ഗംഭീരം. ഇതിൽ അജുവിനും ബേസിലും കുതിരപ്പവൻ പ്രത്യേകം കൊടുക്കണം. ഇരുവർക്കും തിയേറ്ററിൽ കിട്ടുന്ന കൈയടി തന്നെ കാരണം.

ഗായകൻ ആയതുകൊണ്ടുതന്നെയാകാം ഓരോ സിനിമയിലും സംഗീതത്തിന് വളരെയധികം പ്രാധാന്യം നൽകുന്നയാളാണ് വിനീത്. ഇവിടെയും സംഗീതം പ്രധാനകഥാപാത്രമാണ്. ആവർത്തിച്ചു മൂളാൻ പറ്റുന്ന പാട്ടുകളും ചിത്രത്തിലുണ്ട്. അമൃത് റഹ്മാനാണ് അതിന്റെ ക്രെഡിറ്റ് നൽകേണ്ടത്.

വിശ്വജിത്താണ് ക്യാമറാമാൻ. രഞ്ജൻ എബ്രഹാം എഡിറ്റിംഗും. മലയാള സിനിമയുടെ ചരിത്രം പേറുന്ന മെറിലാൻഡ് എന്ന നിർമ്മാണ കമ്പനിയുടെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് 'വർഷങ്ങൾക്ക് ശേഷം' നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ ചൂട് ഓരോ ദിവസും അധികരിച്ചു നിൽക്കുന്ന സമയമായതിനാൽ മനസും ശരീരവും തണുപ്പിക്കാൻ പ്രേക്ഷകന് ഈ സിനിമ കാണാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VARSHANGALKK SESHAM, MOVIE REVIEW, VINEETH SREENIVASAN, PRANAV MOHANLAL, NIVIN PAULY, DHYAN SREENIVASAN, KALYANI PRIYADARSAN, AJU VARGHEESE
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.