ചെന്നൈ: മകളുടെ സ്‌കൂൾ ഫീസ് അടയ്‌ക്കാൻ പണമില്ലെങ്കിലും കടം വാങ്ങി ഐപിഎൽ കാണാനെത്തി ധോണിയുടെ ആരാധകൻ. ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ കളി കാണാൻ 64,000 രൂപ മുടക്കിയാണ് ഇയാൾ കരിഞ്ചന്തയിൽ നിന്ന് ടിക്കറ്റെടുത്തത്. ഒരു പ്രാദേശിക മാദ്ധ്യമത്തോടാണ് ഇയാൾ ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
'മകളുടെ സ്‌കൂൾ ഫീസ് അടയ്‌ക്കാൻ പോലും കയ്യിൽ പണമില്ല. പക്ഷേ, ജീവിതത്തിൽ ഒരിക്കലെങ്കിലും എംഎസ് ധോണിയുടെ ബാറ്റിംഗ് കാണണമെന്നാണ് ആഗ്രഹം. എന്റെ മൂന്ന് മക്കളെയും കളി കാണാൻ സ്റ്റേഡിയത്തിൽ കൊണ്ടുവന്നു.' - അഭിമാനത്തോടെ യുവാവ് പറഞ്ഞു. ധോണി ബാറ്റിംഗിനിറങ്ങിയപ്പോൾ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലിരുന്ന് തുള്ളിച്ചാടുകയായിരുന്നു ഇയാൾ.
യുവാവിന്റെ ഈ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് സമൂഹമാദ്ധ്യമങ്ങളിൽ കമന്റ് ചെയ്‌തിട്ടുള്ളത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് വിജയമുറപ്പിച്ച ശേഷമാണ് ധോണി ബാറ്റിങ്ങിനായി ഗ്രൗണ്ടിലെത്തിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഏഴ് വിക്കറ്റ് ജയമാണ് മത്സരത്തിൽ സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്‌ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 17.4 ഓവറിൽ മൂന്ന് വിക്കറ്റിന് ചെന്നൈ വിജയത്തിലെത്തി. 14 പന്തുകൾ ബാക്കി നിൽക്കെയായിരുന്നു ചെന്നൈയുടെ ജയം. മത്സരത്തിൽ മൂന്ന് പന്തുകൾ മാത്രം നേരിട്ട ധോണി ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |