കൊച്ചി: കോഴിക്കോട് സ്വദേശികളായ അഭിഭാഷകരെ ആക്രമിച്ച കേസിൽ ബോൾഗാട്ടി ജംഗ്ഷനിലുള്ള 'ബോൾഗാട്ടി' ഭക്ഷണശാല ഉടമയെ പൊലീസ് അറസ്റ്റുചെയ്തു.
എളമക്കര കീർത്തിനഗർ സേഫ്‌വേ അപ്പാർട്‌മെന്റിൽ കണ്ണാട്ടിൽ വീട്ടിൽ യുസഫ് മുഹമ്മദ് (41)നെയാണ് മുളവുകാട് പൊലീസ് സാഹസികമായി പിടികൂടിയത്. 2023 ഡിസംബർ 3ന് കോഴിക്കോട് സ്വദേശികളായ അഭിഭാഷകർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ ഇവരുടെ ഇരുചക്രവാഹനം ഹോട്ടലുടമയുടെ സുഹൃത്തുക്കൾ തള്ളിമറിച്ചിട്ടതാണ് സഘർഷത്തിന് കാരണം. ഇത് ചോദ്യം ചെയ്ത അഭിഭാഷകരെ ഹോട്ടലുടമയും ജോലിക്കാരും സുഹൃത്തുക്കളും കൂടി ആക്രമിച്ചു പരിക്കേല്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽപോയ യൂസഫ് മുഹമ്മദിനെതിരെ ഹോട്ടൽ നിലനിൽക്കുന്ന സ്ഥലം വാടകക്ക് എടുത്തിട്ടുള്ള കമ്പനിയുടെ മാനേജരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് മറ്റൊരു കേസും പൊലീസ് രജിസ്റ്റർ ചെയ്തു.
ഫോണിൽ വിളിച്ചും തന്റെ കൂട്ടാളികളെയും വനിത മാനേജരേയും നേരിട്ട് പറഞ്ഞയച്ചുമായിരുന്നു വധഭീഷണി. മുളവുകാട് പൊലീസ് ഇന്നലെ പച്ചാളം അയ്യപ്പൻകാവിനടുത്തുവച്ച് കാറിൽ സഞ്ചരിക്കുകയായിരുന്ന പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. പിടിയിലായ പ്രതിയുടെ പക്കൽനിന്നും ലഹരിമരുന്നും കണ്ടെടുത്തു. ഇയാൾക്കുവേണ്ടി കമ്പനി മാനേജരെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളായ വൈപ്പിൻ എടവനക്കാട് മാളിയേക്കൽ വീട്ടിൽ അലക്‌സ് ജസ്റ്റിൻ (37), ആലുവ അശോകപുരം നടപറമ്പ് റോഡിൽ ജൽമാബി വീട്ടിൽ അനൂപ് എന്നിവരും പിടിയിലായി. കൂട്ടുപ്രതികളായ എറണാകുളം സ്വദേശിയായ തക്ഖഫീഖ്, ഹോട്ടൽ മാനേജർ മുളവുകാട് കല്ലറക്കൽ വീട്ടിൽ ശ്രീലക്ഷ്മി (37) എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്. മുളവുകാട് പൊലീസ് ഇൻസ്‌പെക്ടർ വി.കെ. ശ്രീജേഷിന്റെ നേതൃത്വത്തിൽ എസ്.ഐ അനീഷ് കെ. ദാസ്, എ.എസ്.ഐ ശ്യംകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ അലോഷ്യസ്, സുരേഷ്, അരുൺ ജോഷി, തോമസ് പോൾ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |