കൊച്ചി: പോക്സോ കേസിലെ ജീവപര്യന്തം തടവുശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൻ മാവുങ്കൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിചാരണക്കോടതിയുടെ കണ്ടെത്തലുകൾ ശരിവയ്ക്കുന്ന തെളിവുകളുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസുമാരായ പി.ബി.സുരേഷ്‌കുമാർ, എസ്.മനു എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. ഹീനമായ കുറ്റകൃത്യമാണെന്നത് അവഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പലവട്ടം മാനഭംഗം ചെയ്യുകയും ഗർഭിണിയാക്കുകയും ചെയ്തെന്നാണ് കേസ്. മോൻസന് മൂന്ന് ജീവപര്യന്തം തടവുശിക്ഷയും വൻതുക പിഴയും എറണാകുളം ജില്ലാ സെഷൻസ് കോടതി വിധിച്ചിരുന്നു. ജീവിതാവസാനംവരെ തടവുശിക്ഷ അനുഭവിക്കണമെന്നും 2023 ജൂൺ 17ലെ ഉത്തരവിൽ പറഞ്ഞിരുന്നു. ശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് അപ്പീലിൽ ആവശ്യപ്പെട്ടിരുന്നത്. കള്ളക്കേസാണെന്നും പ്രോസിക്യൂഷന്റെ തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും വാദിച്ചു. എന്നാൽ ഇരയിൽനിന്നുള്ള തെളിവുകളും മറ്റ് വസ്തുതകളും പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്ന് ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
2019 ജൂലായ് മുതൽ 2020 നവംബർവരെ കാലയളവിൽ മോൻസന്റെ കലൂരിലെ വീട്ടിൽവച്ചാണ് പെൺകുട്ടി പലതവണ പീഡനത്തിനിരയായത്. ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച പ്രതി തുടർപഠനത്തിന് സഹായിക്കാമെന്നും കോസ്മറ്റോളജി പഠിപ്പിക്കാമെന്നും കുട്ടിയെ അറിയിച്ചു. ഒരുദിവസം അശ്ലീലചിത്രങ്ങളടക്കം കാണിച്ച് പ്രലോഭിപ്പിക്കാൻ ശ്രമിച്ചു. പിറ്റേന്ന് കിടപ്പുമുറിയിലേക്ക് വിളിച്ചുവരുത്തിയാണ് ആദ്യം മാനഭംഗം ചെയ്തത്. പീഡനം ആവർത്തിച്ചതോടെ പെൺകുട്ടി ഗർഭിണിയായി. ഗുളികകൾ നൽകി ഗർഭം അലസിപ്പിച്ചശേഷം പീഡനം തുടർന്നതായാണ് കേസ്. സംഭവസ്ഥലം സംബന്ധിച്ച് ഇരയുടെ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്നും കേസ് രജിസ്റ്റർ ചെയ്യുന്നതിലെ കാലതാമസം സംശയകരമാണെന്നും പ്രതിഭാഗം വാദിച്ചെങ്കിലും ഈ ഘട്ടത്തിൽ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ശിക്ഷിക്കപ്പെട്ട മോൻസൻ ജയിലിലാണ്.
ജുഡിഷ്യൽ ഓഫീസർമാരുടെ
പ്രൊമോഷൻ പട്ടികയായി
കൊച്ചി: സംസ്ഥാനത്തെ വിവിധ കോടതികളിലെ ജുഡിഷ്യൽ ഉദ്യോഗസ്ഥരുടെ പ്രൊമോഷൻപട്ടിക ഹൈക്കോടതി രജിസ്ട്രാർ ഓഫീസ് പ്രസിദ്ധീകരിച്ചു. പേര്, ചുമതലയേൽക്കേണ്ട കോടതി എന്ന ക്രമത്തിൽ:
വിവീജ സേതുമാധവൻ (എഫ്.ടി.എസ്.സി ഇരിങ്ങാലക്കുട), ഷിബു ഡാനിയേൽ (എഫ്.ടി.എസ്.സി ആലുവ), എം.ടി. ജലജാറാണി (എഫ്.ടി.എസ്.സി കണ്ണൂർ), എം.കെ. ഗണേഷ് (എം.എ.സി.ടി എറണാകുളം), എം.പി. ഷൈജൽ (എഫ്.ടി.എസ്.സി-2 പെരിന്തൽമണ്ണ), പി. പ്രദീപ് (എം.എ.സി.ടി വടകര), കെ.എസ്. ബെവീനാനാഥ് (കുടുംബകോടതി പറവൂർ), വി. ശ്രീജ (എഫ്.ടി.എസ്.സി ആലത്തൂർ), എം.സി. ആന്റണി (എഫ്.ടി.എസ്.സി കൊല്ലം), പി.എം. സുരേഷ് (എഫ്.ടി.എസ്.സി കൊയിലാണ്ടി), വി.ജി. ബിജു (എഫ്.ടി.എസ്.സി, നാദാപുരം), ജി.ഹരീഷ് ( എഫ്.ടി.എസ്.സി ഹരിപ്പാട്), കെ. നൗഷാദലി (എഫ്.ടി.എസ്.സി ഹോസ്ദുർഗ്), ഡി. ശ്രീകുമാർ (കുടുംബകോടതി ആറ്റിങ്ങൽ), കെ. പ്രസന്ന (എഫ്.ടി.എസ്.സി-2 നെയ്യാറ്റിൻകര), എം.ഐ. ജോൺസൻ (എഫ്.ടി.എസ്.സി ദേവികുളം), സി.എസ്. അമ്പിളി (എഫ്.ടി.എസ്.സി കോഴിക്കോട്), അഞ്ജുമേരി ബിർള (എഫ്.ടി.എസ്.സി കൊട്ടാരക്കര), കെ.സന്തോഷ്കുമാർ (എഫ്.ടി.എസ്.സി കാസർകോട്), സന്തോഷ് കെ. വേണു (എഫ്.ടി.എസ്.സി തലശേരി), ഷെറിൻ ആഗ്നസ് ഫെർണാണ്ടസ് (എഫ്.ടി.എസ്.സി -1 തൃശൂർ), കെ.എ. ജോസഫ് രാജേഷ് (എം.എ.സി.ടി ആറ്റിങ്ങൽ), കെ.എ. ആന്റണി ഷെൽമൻ (എഫ്.ടി.എസ്.സി കൽപ്പറ്റ), കെ.ബി. വീണ (കുടുംബകോടതി വടകര), ടി. മഞ്ജിത് (എഫ്.ടി.എസ്.സി അടൂർ), ലൈജുമോൻ ഷെരീഫ് (എഫ്.ടി.എസ്.സി പൈനാവ്), പി.വി. റജുല (കുടുംബകോടതി അടൂർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |