SignIn
Kerala Kaumudi Online
Saturday, 27 July 2024 9.29 AM IST

കൂച്ച് ബെഹാറിൽ താരം 'മോഹൻ ബാബു'

s

ന്യൂഡൽഹി: ബംഗാളിലെ കൂച്ച് ബെഹാർ ലോക്‌സഭ മണ്ഡലത്തിൽ സ്ഥാനാർത്ഥികളേക്കാൾ നിറഞ്ഞു നിൽക്കുന്ന ഒരാളുണ്ട്. മോഹൻ ബാബു. പേരുകേട്ട് മനുഷ്യനാണെന്ന് തെറ്റിധരിക്കരുത്. ആൾ ഒരു ആമയാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ബ്രാൻഡ് അംബാഡഡർ.

വംശനാശഭീഷണി നേരിടുന്ന നിൽസോണിയ നൈഗ്രിക്കൻസ് എന്ന ഇനത്തിൽപ്പെട്ട മോഹൻ എന്ന ആമ ബനേശ്വർ ഗ്രാമത്തിലെ ഒരു ശിവക്ഷേത്രത്തോടു ചേർന്നുള്ള കുളത്തിലാണ് താമസം. 2002ൽ കുളം വൃത്തിയാക്കുന്നതിനിടെയാണ് നാട്ടുകാർ കണ്ടെത്തിയത്. വിഷ്ണുവിന്റെ അവതാരമാണെന്ന (കൂർമ അവതാരം) വിശ്വാസത്തിൽ മോഹൻ എന്ന് പേരിട്ടു. നാടിന്റെ പ്രിയപ്പെട്ടവനായി.

മോഹനോടുള്ള ആരാധനയ്‌ക്കൊപ്പം വംശനാശം നേരിടുന്ന ആമകളുടെ സംരക്ഷണവും നാട്ടുകാർക്ക് പ്രധാനമായി. ആമകളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ ഒരു ദിവസം ബന്ദ് നടത്തിയത് വാർത്തയായിരുന്നു. മോഹനോടുള്ള നാട്ടുകാരുടെ താത്പര്യം ഉപയോഗപ്പെടുത്താനാണ് അംബാസഡറാക്കിയത്. തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ആവശ്യപ്പെടുന്ന മോഹൻ ബാബുവിന്റെ 'പുഞ്ചിരി" തൂകുന്ന കാരിക്കേച്ചറുകൾ അടങ്ങിയ പോസ്റ്ററുകൾ മണ്ഡലത്തിലെങ്ങും പ്രത്യക്ഷപ്പെടും. ആമയെ ഉപയോഗിച്ച് 2021ൽ നടപ്പാക്കിയ പ്രചാരണം നന്നായി ഏശിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

യുവനേതാവും സിറ്റിംഗ് എം.പിയും കേന്ദ്രമന്ത്രിയുമായ നിസിത് പ്രമാണിക്കാണ് കൂച്ച് ബെഹാർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി. 2019ൽ തൃണമൂൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ഇദ്ദേഹം മോദി മന്ത്രിസഭയിലെ യുവതാരമാണ്. മണ്ഡലം തിരിച്ചുപിടിക്കാനുള്ള കടുത്ത ശ്രമത്തിലാണ് തൃണമൂൽ കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജിയും റാലികൾ നടത്തി മത്സരം കൊഴുപ്പിച്ചു.

ബംഗാളിൽ ഇടത് ആധിപത്യമുണ്ടായിരുന്ന കാലത്ത് ഫോർവേഡ് ബ്ളോക്കിന്റെ കുത്തകയായിരുന്നു കൂച്ച് ബെഹാർ. അമർ റോയ് പ്രഥാൻ 1977 മുതൽ 1999വരെ എട്ടുതവണ ജയിച്ചു. 2004, 2009 വർഷങ്ങളിലും പാർട്ടി മണ്ഡലം നിലനിറുത്തി. 2014ൽ രേണുക സിൻഹയിലൂടെ തൃണമൂൽ പിടിച്ചെടുത്തു. അവരുടെ മരണത്തെ തുടർന്ന് 2016ൽ നടന്ന ഉപതിരഞ്ഞെടുപ്പിലും പാർട്ടി സ്ഥാനാർത്ഥി പാർത്ഥ റോയ് ജയിച്ചു. 2019ൽ നിസിതിലൂടെ മണ്ഡലം ബി.ജെ.പിയിലേക്ക്.

തൃണമൂൽ സ്ഥാനാർത്ഥി ജഗദീഷ് ചന്ദ്ര ബർമയാണ് നിസിതിന്റെ മുഖ്യ എതിരാളി. പഴയ പ്രതാപം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന ഫോർവേഡ് ബ്ളോക്കിന്റെ നിതീഷ് ചന്ദ്ര റോയിയും കോൺഗ്രസിന്റെ പിയ റോയ് ചൗധരിയും തമ്മിൽ സൗഹൃദ മത്സരത്തിനിറങ്ങുകയാണ് ( 'ഇന്ത്യ" കൂട്ടായ്‌മയിലെ കക്ഷികൾ).

19ന് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലത്തിൽ പൗരത്വ ഭേദഗതി നിയമം, സന്ദേശ്ഖാലി ആക്രമണം തുടങ്ങിയവയാണ് ബി.ജെ.പിയുടെ പ്രചാരണ വിഷയങ്ങൾ. മമതയുടെ ഭരണ നേട്ടങ്ങളാണ് തൃണമൂൽ ഉയർത്തുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്‌മ വിഷയങ്ങളുമായി 'ഇന്ത്യ" കക്ഷികളും രംഗത്തുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.