ന്യൂഡൽഹി: തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മനോവീര്യം തകർക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്നും പീഡനം നേരിടുന്നുവെന്നും ആം ആദ്‌മി പാർട്ടി. ജയിൽ ചട്ടപ്രകാരമുള്ള അവകാശങ്ങളും സൗകര്യങ്ങളും കേജ്‌രിവാളിന് നിഷേധിക്കപ്പെടുന്നു. ഭാര്യ സുനിതയുമായി നേരിട്ട് സംസാരിക്കാൻ ജയിൽ അധികൃതർ സമ്മതിക്കുന്നില്ലെന്നും പാർട്ടി എം.പി സഞ്ജയ് സിംഗ് ആരോപിച്ചു.
ജയിൽ മാനുവലും ചട്ടങ്ങളും അനുസരിച്ച് തടവിൽ കഴിയുന്ന ആളെ സന്ദർശകർക്ക് മുഖാമുഖം കാണാൻ തടസമില്ല. എന്നാൽ കേജ്‌രിവാളിന്റെ ഭാര്യയ്‌ക്ക് ഈ അവകാശം നിഷേധിക്കുന്നു. കേജ്‌രിവാളിന്റെ മാതാപിതാക്കൾക്കൊപ്പം ജയിലിൽ വന്നപ്പോൾ കാണാൻ അനുവദിച്ചില്ല. ഇരുമ്പ് വലയിട്ട ജനാലയ്‌ക്ക് ഇരുവശത്തുമിരുന്ന് സംസാരിക്കാമെന്നാണ് പറഞ്ഞത്.
ജനങ്ങൾ തിരഞ്ഞെടുത്ത് മൂന്ന് തവണ ഡൽഹി മുഖ്യമന്ത്രിയായ ഒരാൾക്കാണ് ഈ അനുഭവം. എന്തുകൊണ്ടാണ് ഇത്രയും മനുഷ്യത്വരഹിതമായി പെരുമാറുന്നത്. കേജ്‌രിവാളിനെ അപമാനിക്കാനും മനോവീര്യം തകർക്കാനും ലക്ഷ്യമിട്ടാണിത്. ജയിലിൽ ഭീകരരായ ക്രിമിനലുകളെ കാണാൻ പോലും ഇത്ര തടസമില്ല.
ജയിൽ അധികൃതർ ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സഞ്ജയ് സിംഗ് ആരോപിച്ചു. ആംആദ്‌മി നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് സിംഗ് മാൻ നാളെ കേജ്‌രിവാളിനെ കാണാൻ എത്തും. പഞ്ചാബ് മുഖ്യമന്ത്രിക്ക് സാധാരണ സന്ദർശകർക്കുള്ള പരിഗണന മാത്രമേ ലഭിക്കൂ എന്ന് ജയിൽ അധികൃതർ അറിയിച്ചിരുന്നു.
അറസ്റ്റിനെതിരായ ഹർജി
നാളെ സുപ്രീംകോടതിയിൽ
ഇ.ഡി അറസ്റ്റിനെതിരെ കേജ്‌രിവാൾ നൽകിയ ഹർജിനാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തിഹാർ ജയിലിൽ കഴിയുന്ന കേജ്‌രിവാളിന്റെ ജുഡിഷ്യൽ കസ്റ്റഡി കാലാവധിയും നാളെ കഴിയും. മദ്യനയക്കേസിലെ സൂത്രധാരനാണെന്ന ആരോപണത്തിൽ മാർച്ച് 21 നാണ് ഇ.ഡി കേജ്‌രിവാളിനെ അറസ്റ്റു ചെയ്‌തത്. അറസ്റ്റും ഇ.ഡി കസ്റ്റഡിയിൽ വിട്ട വിചാരണക്കോടതി നടപടിയും ചോദ്യം ചെയ്‌ത് കേജ്‌രിവാൾ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി ഏപ്രിൽ 9ന് തള്ളിയിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. കേജ്‌രിവാൾ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നും കോഴപ്പണം ഉപയോഗിച്ചതിലും ഒളിപ്പിച്ചതിലും പങ്കാളിയായെന്നും ഡൽഹി ഹൈക്കോടതി കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |