ടെഹ്റാൻ : ഇസ്രയെലിനെതിരായ ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി അറിയിച്ചു. ഇസ്രയേലി സൈനിക താവളങ്ങളായിരുന്നു ലക്ഷ്യമിട്ടതെന്നും ആക്രമണത്തിലൂടെ ശത്രുവിനെ പാഠം പഠിപ്പിക്കാൻ കഴിഞ്ഞെന്നും ഇറാൻ പ്രസിഡന്റ് വ്യക്തമാക്കി. ആക്രമണം നടത്തിയ ഇറാൻ സൈന്യത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ഇറാൻ സായുധസേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബഖേരിയും സൈനിക ഓപ്പറേഷൻ അവസാനിപ്പിച്ചതായി അറിയിച്ചു.. ഇസ്രയേലിനെതിരായ. സൈനിക ഓപ്പറേഷൻ ഞങ്ങളുടെ കാഴ്ചപ്പാടിൽ അവസാനിച്ചെന്നും ഇനി ഇസ്രയേൽ പ്രതികരിച്ചാൽ മാത്രം നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി
ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ഇറാൻ ആക്രമണം തുടങ്ങിയത്. ഇരുന്നൂറോളം മിസൈലുകളും പത്ത് ഡ്രോണുകളും തകർത്തെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു. ഇസ്രയേലും ഇറാനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്‌ട്ര സഭയും ആവശ്യപ്പെട്ടിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജോർദാനും ഇറാഖും ലെബനനും വ്യോമമേഖല അടച്ചു. ഇറാൻ - ഇസ്രയേൽ സംഘർഷത്തിൽ ഇന്ത്യ ആശങ്ക അറിയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുമായി എംബസികൾ ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള എയർ ഇന്ത്യ അടക്കമുള്ള വിമാനങ്ങൾ ഇറാൻ വ്യോമപാത ഒഴിവാക്കിയായിരിക്കും സഞ്ചരിക്കുക.
ഇസ്രയേൽ രണ്ടാഴ്ച മുമ്പ് സിറിയയിലെ ഡമാസ്കസിൽ ഇറാന്റെ എംബസി മന്ദിരത്തിനുനേരെ വ്യോമാക്രമണം നടത്തിയിരുന്നു. രണ്ടു ജനറൽമാർ ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടതോടെ തിരിച്ചടിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി മുന്നറിയിപ്പ് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |