വടക്കഞ്ചേരി: വാളയാർ-വടക്കഞ്ചേരി നാലുവരിപ്പാതയിൽ 12 ഇടങ്ങൾക്കൂടി അപകടമേഖലാ പട്ടികയിലുൾപ്പെടുത്തി ദേശീയപാതാ അതോറിറ്റി. നാലുവരിപ്പാതയിൽ നേരത്തേ അപകടമേഖലാ പട്ടികയിലുൾപ്പെട്ട കാഴ്ചപ്പറമ്പ്, കുഴൽമന്ദം, ആലത്തൂർ എന്നിവിടങ്ങളിൽ അടിപ്പാതകൾ നിർമ്മിക്കുന്നതിനുള്ള പ്രാരംഭജോലികൾ ആരംഭിച്ചിട്ടുണ്ട്. വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലും മണ്ണുത്തി-ഇടപ്പള്ളി നാലുവരിപ്പാതയിലുമായി എട്ടിടങ്ങളിൽക്കൂടി ഇതോടൊപ്പം അടിപ്പാതകൾ നിർമ്മിക്കുന്നുണ്ട്. പുതുതായി പട്ടികയിലുൾപ്പെട്ട 12 ഇടങ്ങളിൽക്കൂടി അടിപ്പാതകൾ വന്നേക്കുമെന്നാണ് സൂചനകൾ. ദേശീയപാതാ അതോറിറ്റിയുടെ ഉന്നതവിഭാഗം പരിശോധിച്ചശേഷമാണ് എതുതരത്തിലുള്ള സുരക്ഷാ സംവിധാനമാണ് ഒരുക്കേണ്ടതെന്ന് തീരുമാനിക്കുക. ദേശീയപാതകളിലെ സിഗ്നലുകൾ ഘട്ടംഘട്ടമായി ഒഴിവാക്കാനും ദേശീയപാതാ അതോറിറ്റി ലക്ഷ്യമിടുന്നുണ്ട്. അപകടമേഖലാ പട്ടികയിലുൾപ്പെട്ട 12 ഇടങ്ങളിൽ ഏഴിടങ്ങളിലും സിഗ്നലുണ്ട്.
പട്ടികയിലുൾപ്പെടുത്തിയ അപകടമേഖലകൾ
ആലാമരം, പുതുശ്ശേരി, കഞ്ചിക്കോട്, കുരുടിക്കാട്, ചന്ദ്രനഗർ, വടക്കുംമുറി, കണ്ണനൂർ, വെള്ളപ്പാറ, ചിതലിപ്പാലം, എരിമയൂർ, ഇരട്ടക്കുളം, മംഗലംപാലം.
അപകടങ്ങൾ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ
12 ഇടങ്ങളിലും റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടങ്ങളേറെയും സംഭവിക്കുന്നതെന്നാണ് ദേശീയപാതാ അതോറിറ്റി പാലക്കാട് ഡിവിഷൻ അധികൃതരുടെ വിലയിരുത്തൽ. ഇതൊഴിവാക്കുന്നതിനുള്ള ശാശ്വതപരിഹാരം അടിപ്പാതകൾ നിർമ്മിക്കലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |