കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി വളഞ്ഞമ്പലത്ത് പൊലീസ് റോഡിന് കുറുകെ കെട്ടിയ വടത്തിൽ കഴുത്തു കുരുങ്ങി സ്കൂട്ടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. കൊച്ചി കോർപ്പറേഷനിലെ താത്കാലിക ശുചീകരണ തൊഴിലാളി വടുതല ജെട്ടിയിൽ വാടകയ്ക്ക് താമസിക്കുന്ന രവിപുരം മാനുള്ളിപ്പാടം വീട്ടിൽ മനോജ് ഉണ്ണിയാണ് (28) മരിച്ചത്. ഞായറാഴ്ച രാത്രി 9.45നായിരുന്നു അപകടം. പൊലീസുകാർ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ ഒന്നരയോടെ മരിച്ചു.
കുടുംബത്തിന്റെ പരാതിയിൽ സൗത്ത് പൊലീസ് അന്വേഷണം തുടങ്ങി. സി.സി ടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചു. വിഷുദിനത്തിൽ രാത്രി ഒമ്പതിനാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. സുരക്ഷയുടെ ഭാഗമായി പ്രധാനപാതകൾ പൊലീസ് വടംകെട്ടി ഗതാഗതം ക്രമീകരിച്ചിരുന്നു. മനോജ് കൂട്ടുകാർക്കൊപ്പം വിഷു ആഘോഷിച്ചശേഷം മാനുള്ളിപ്പാടം കോളനിഭാഗത്തുനിന്ന് എസ്.എ റോഡുവഴി സ്കൂട്ടറിൽ സൗത്ത് മേൽപ്പാലം ഇറങ്ങി വരുന്നതിനിടെയായിരുന്നു അപകടം.
തങ്ങൾ കൈകാണിച്ചെങ്കിലും നിറുത്താതെ പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് വാദം. വടത്തിൽതട്ടി സ്‌കൂട്ടർ 50 മീറ്ററോളം മുന്നോട്ടുരുണ്ട് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ അരികിലെത്തി. വടത്തിൽ കുരുങ്ങി കഴുത്തിലെ പ്രധാന ഞരമ്പ് അറ്റതാണ് മരണകാരണം. വീഴ്ചയിൽ തലയ്ക്കും പരിക്കേറ്റു. കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. നഗരസഭയിലെ ശുചീകരണ തൊഴിലാളിയായ ഉണ്ണിയാണ് പിതാവ്. അമ്മ: വിമല. സഹോദരി: ചിപ്പി.
പൊലീസ് വാദം തെറ്റ്: സഹോദരി
അപകടസമയത്ത് മനോജ് മദ്യപിച്ചിരുന്നില്ലെന്നും പൊലീസ് വാദം തെറ്റെന്നും സഹോദരി ചിപ്പി. മദ്യപിച്ചാൽ മനോജ് വാഹനം എടുക്കാറില്ല. റോഡിൽ സ്ട്രീറ്റ് ലൈറ്റുണ്ടായിരുന്നില്ല. വടം കാണുന്ന രീതിയിൽ റിബണോ, ബാരിക്കേഡോ സ്ഥാപിച്ചിരുന്നില്ല. പൊലീസുകാർ റോഡിന്റെ വശങ്ങളിലായിരുന്നു.
പൊലീസിന് വീഴ്ചയില്ല: കമ്മിഷണർ
സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാംസുന്ദർ. മനോജ് അമിതവേഗത്തിലായിരുന്നു. പൊലീസ് കൈകാണിച്ചെങ്കിലും നിറുത്താതെ പോയപ്പോഴാണ് അപകടമുണ്ടായത്. രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മനോജിന് ലൈസൻസില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |