തിരുവനന്തപുരം: കാട്ടാക്കടയിൽ ചിക്കൻ കറി കുറഞ്ഞെന്ന് ആരോപിച്ച് ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ചതായി പരാതി. തിരുവനന്തപുരം കാട്ടാക്കട നക്രാം ചിറയിലെ മയൂർ എന്ന ഹോട്ടലിലാണ് നാലംഗ സംഘം ആക്രമണം നടത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഹോട്ടലിലുണ്ടായിരുന്ന രണ്ട് ജീവനക്കാർക്കാണ് മർദ്ദേനത്തിൽ പരിക്കേറ്റത്. സംഭവത്തിൽ കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, പത്തനംതിട്ടയിൽ വെെദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ വെെകിയതിന് കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ചതായി പരാതി. പത്തനംതിട്ട വായ്പൂർ കെഎസ്ഇബി സെക്ഷൻ ഓഫീസർ ഓവർസീയർ കോവളം സ്വദേശി വിൻസന്റ് രാജിനാണ് മർദനമേറ്റത്. സംഭവത്തിൽ പൊലീസ് നാലുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
നാലുപേർ ഓഫീസിൽ അതിക്രമിച്ചുകയറിയാണ് ഓവർസീയറെ മർദ്ദിച്ചത്. മഴയിലും കാറ്റിലും മരങ്ങൾ വീണതിനെ തുടർന്ന് കഴിഞ്ഞ ദിവസം മേഖലയിലെ വെെദ്യുതവിതരണം തടസപ്പെട്ടിരുന്നു. എന്നാൽ 24 മണിക്കൂർ കഴിഞ്ഞിട്ടും ഇത് പുനഃസ്ഥാപിക്കാനായിരുന്നില്ല. ഇതേത്തുടർന്ന് കുറച്ച് യുവാക്കൾ ഓഫീസിൽ വിളിച്ച് പരാതി പറഞ്ഞു. പിന്നാലെ വെെകിട്ട് അഞ്ചുമണിയോടെ നാല് യുവാക്കൾ ഓഫീസിലെത്തുകയും ജീവനക്കാരന്റെ കരണത്തടിക്കുകയും ചെയ്തതായാണ് പരാതി.
ഈ സമയം ഓഫീസിലുണ്ടായിരുന്ന വനിതാ സബ് എൻജിനീയർ സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബെെൽ ഫോണിൽ പകർത്തിയിരുന്നു. നാലംഗസംഘം വനിതാ എൻജിനീയറെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. യുവാക്കൾ മദ്യലഹരിയിലാണ് അതിക്രമം കാട്ടിയതെന്നാണ് സംശയം. പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |