ന്യൂഡൽഹി: ബി.ജെ.പിയെ താഴെയിറക്കാൻ 'ഇന്ത്യ" മുന്നണിയിലെ കക്ഷികൾക്കായി കോൺഗ്രസ് മത്സരിക്കുന്നത് സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കുറഞ്ഞ സ്ഥാനാർത്ഥികളുമായി. 27 സംസ്ഥാനങ്ങളിൽ നിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 278 സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാന, ബിഹാർ, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ഹിമാചൽ പ്രദേശ്, പശ്‌ചിമ ബംഗാൾ സംസ്ഥാനങ്ങളിലെയും, യു.പിയിൽ റായ്ബറേലി, അമേഠി എന്നിവയുമടക്കം 20 സീറ്റുകളാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.
ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ബിഹാർ, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് കോൺഗ്രസ് സഖ്യകക്ഷികൾക്ക് കൂടുതൽ സീറ്റുകൾ നൽകിയത്. യു.പിയിൽ അമേഠിയും റായ്ബറേലിയുമുൾപ്പെടെ 17ഉം ബീഹാറിലും തമിഴ്‌നാട്ടിലും ഒമ്പത് വീതവുമാണ് മത്സരിക്കുന്നത്. ബംഗാളിൽ 13 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 48 സീറ്റുകളുള്ള മഹാരാഷ്‌ട്രയിൽ മഹാവികാസ് അഘാഡിക്കായി കോൺഗ്രസ് 17ലേക്കൊതുങ്ങി. ആംആദ്‌മി പാർട്ടിയുമായി ധാരണയുണ്ടാക്കിയ ഡൽഹി, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളിൽ ആറ് സീറ്റുകൾ വിട്ടുകൊടുത്തു.
കോൺഗ്രസ് 2004ലടക്കം മറ്റ് പാർട്ടികളുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടെങ്കിലും അതെല്ലാം തിരഞ്ഞെടുപ്പിന് ശേഷമായിരുന്നു. 'ഇന്ത്യ" മുന്നണി രൂപീകരിച്ച ശേഷം നടന്ന മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലടക്കം സീറ്റ് വിഭജനത്തിൽ കടുംപിടുത്തം പിടിച്ചതുകൊണ്ട് കോൺഗ്രസ് ഗുണം ലഭിച്ചിരുന്നില്ല.
ലോക്സഭയിൽ കേവല ഭൂരിപക്ഷത്തിന് 272 വേണമെന്നിരിക്കെ കുറഞ്ഞ സീറ്റുകളിൽ മത്സരിക്കുന്ന കോൺഗ്രസ് ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള ആഗ്രഹം തിരഞ്ഞെടുപ്പിന് മുൻപേ വേണ്ടെന്നു വച്ചെന്നും വ്യക്തമാകുന്നു.
കോൺഗ്രസ് സ്ഥാനാർത്ഥി കണക്കുകൾ (ജയിച്ചവ ബ്രാക്കറ്റിൽ)
2019- 421(52)
2014- 464 (44)
2009- 440(206)
2004- 417(145)
1999- 453 (114)
1998- 477 (141)
1996- 529 (140)
1991- 487(244)
1989- 510 (197)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |