ബംഗളൂരു: ഐപിഎല്‍ സീസണില്‍ ആറാം തോല്‍വി ഏറ്റുവാങ്ങി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 25 റണ്‍സിനാണ് ബംഗളൂരു തോല്‍വി സമ്മതിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കോറായ 287 റണ്‍സ് മറികടക്കാനുള്ള കരുത്ത് ആര്‍സിബി ബാറ്റര്‍മാര്‍ക്കില്ലായിരുന്നു. 122ന് അഞ്ച് എന്ന നിലയില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്ക് 83(35) നടത്തിയ അവിസ്മരണീയ ബാറ്റിംഗ് പ്രകടമാണ് ആര്‍സിബിയെ തലയുയര്‍ത്തി മടങ്ങാന്‍ സഹായിച്ചത്.
സ്‌കോര്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 287-3 (20), റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു 262-7 (20)
വന്‍ ലക്ഷ്യം പിന്തുടര്‍ന്ന ബംഗളൂരുവിനായി നല്ല തുടക്കമാണ് വിരാട് കോഹ്ലി 42(20), ഫാഫ് ഡുപ്ലസിസ് 62(28) സഖ്യം നല്‍കിയത്. എന്നാല്‍ പിന്നീട് വന്ന വില്‍ ജാക്‌സ് 7(4), രജത് പാട്ടീദാര്‍ 9(5), സൗരവ് ചൗഹാന്‍ 0(1) എന്നിവര്‍ തിളങ്ങിയില്ല. മഹിപാല്‍ ലോംറോര്‍ 19(11) റണ്‍സ് നേടി പുറത്തായി.
വന്നവരും പോയവരും ആര്‍സിബി ബൗളര്‍മാരെ എടുത്തിട്ട് തല്ലിയപ്പോള്‍ നാണക്കേടിന്റെ റെക്കോഡ് മുംബയ് ഇന്ത്യന്‍സില്‍ നിന്ന് ആര്‍സിബി ഏറ്റുവാങ്ങി. 20 ഓവറില്‍ ബംഗളൂരുവിനെതിരെ സണ്‍റൈസേഴ്‌സ് ബാറ്റര്‍മാര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തത് 287 റണ്‍സ്.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തത് ബംഗളൂരുവാണ്. സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡ് 102(41), അഭിഷേക് ശര്‍മ്മ 34(22) എന്നിവര്‍ ഒന്നാം വിക്കറ്റില്‍ അടിച്ചെടുത്തത് 108 റണ്‍സ്. അബിഷേക് പുറത്തായപ്പോള്‍ ക്രീസിലെത്തിയത് ഹെയ്ന്റിച്ച് ക്ലാസന്‍. 31 പന്തില്‍ ഏഴ് സിക്‌സറുകള്‍ സഹിതം ദക്ഷിണാഫ്രിക്കന്‍ താരം അടിച്ചെടുത്തത് 67 റണ്‍സ്.
മുന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം 32(17), അബ്ദുള്‍ സമദ് 31(10) എന്നിവര്‍ പുറത്താകാതെ നിന്നു. 22 സിക്‌സറുകളാണ് ഹൈദരാബാദ് ഇന്നിംഗ്‌സില്‍ പിറന്നത്. 19 ഫോറുകളും അവര്‍ അടിച്ച് കൂട്ടി. ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ നാലാമത്തെ സെഞ്ച്വറിയാണ് ട്രാവിസ് ഹെഡ് കുറിച്ചത്.
മാര്‍ച്ച് 27ന് ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ മുംബയ് ഇന്ത്യന്‍സിനെതിരെ 20 ഓവറില്‍ 277 റണ്‍സ് എന്ന സ്വന്തം റെക്കോഡാണ് ഹൈദരാബാദ് ആര്‍സിബി മത്സരത്തില്‍ പഴങ്കഥയായി മാറിയത്. ഇന്ത്യന്‍ പിച്ചുകളില്‍ ബാറ്റ് ചെയ്യാനുള്ള തന്റെ ഇഷ്ടം ഒരിക്കല്‍ക്കൂടി പ്രകടിപ്പിക്കുന്നതായിരുന്നു ട്രാവിസ് ഹെഡിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |