ന്യൂഡൽഹി: കേന്ദ്രഭരണപ്രദേശം, പഞ്ചാബ്- ഹരിയാന സംസ്ഥാനങ്ങളുടെ സംയുക്ത തലസ്ഥാനം, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരങ്ങളിലൊന്ന് - വിശേഷണങ്ങൾ പലതാണ് ചണ്ഡിഗറിന്. സ്വിസ് - ഫ്രഞ്ച് വാസ്‌തുശില്പി ലെ കോർബ്യൂസിയറിന്റെ രൂപകല്പനയിൽ പിറന്ന നഗരം. ചണ്ഡിഗർ മൊത്തമായി ഒരു ലോക്‌സഭാ മണ്ഡലമാണ്.
മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മനീഷ് തിവാരിയെയാണ് ചണ്ഡിഗർ പിടിക്കാൻ കോൺഗ്രസിറക്കിയത്. മുഖ്യ എതിരാളി ബി.ജെ.പി ചണ്ഡിഗർ അദ്ധ്യക്ഷൻ സഞ്ജയ് ടണ്ഡനും. ഇരുവർക്കും ചണ്ഡിഗറുമായി ബന്ധമുണ്ടെങ്കിലും ഇവിടെനിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത് ആദ്യം.
പഞ്ചാബിലെ ആനന്ദ്പൂർ സാഹിബ് മണ്ഡലത്തിലെ സിറ്റിംഗ് എം.പിയാണ് തിവാരി. പഞ്ചാബ് സർവകലാശാലയിൽ അദ്ധ്യാപകനും എഴുത്തുകാരനും മുൻ രാജ്യസഭാംഗവുമായിരുന്ന അദ്ദേഹത്തിന്റെ പിതാവ് വി.എൻ. തിവാരി കൊല്ലപ്പെട്ടത് ചണ്ഡിഗറിലാണ്. ഖാലിസ്ഥാൻ തീവ്രവാദം കൊടികുത്തിയ 1981ലയിരുന്നു കൊലപാതകം. മനീഷ് തിവാരി പഠിച്ചതും വളർന്നതും ചണ്ഡിഗറിലാണ്. വ്യക്തിപരമായി അടുപ്പമുള്ള സ്ഥലമായതിനാലാണ് തിവാരിയെ കോൺഗ്രസ് ചണ്ഡഗറിലിറക്കിയത്.
കിരണിന് പകരം സഞ്ജയ്
സിറ്റിംഗ് എം.പി കിരൺ അനുപം ഖേറിനു പകരമാണ് ബി.ജെ.പി സഞ്ജയ് ടാണ്ഡനെ കൊണ്ടുവന്നത്. ബോളിവുഡ് താരം അനുപം ഖേറിന്റെ പത്‌നിയും ചലച്ചിത്ര-ടെലിവിഷൻ താരവുമായ കിരൺ 2014 മുതൽ ചണ്ഡിഗർ എം.പിയാണ്. കിരണിന് പകരം മണ്ഡലത്തിൽ പ്രവർത്തിച്ചുവളർന്ന സഞ്ജയിനെ ബി.ജെ.പി സ്ഥാനാർത്ഥിയാക്കിയതിനു പിന്നിൽ കൃത്യമായ രാഷ്‌ട്രീയമുണ്ട്. മണ്ഡലത്തിൽ മുനിസിപ്പൽ തിരഞ്ഞെടുപ്പിലടക്കം കണ്ട ആംആദ്‌മി പാർട്ടി-കോൺഗ്രസ് സഖ്യത്തെയാണ് ബി.ജെ.പിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിലും നേരിടേണ്ടത്.
1967ൽ ബി.ജെ.പിയുടെ ആദ്യ രൂപമായ ജനസംഘത്തിന്റെ ശ്രീചന്ദ് ഗോയലിനെ ജയിപ്പിച്ച മണ്ഡലമാണിത്. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പവൻകുമാർ ബൻസൽ 1999 മുതൽ 2009 വരെ എം.പിയായിരുന്നു. 2014ലും 2019ലും കിരൺ ഖേറിനോട് തോറ്റു. ബി.ജെ.പി ശക്തി തെളിയിച്ച 1996, 1998 തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ സത്യപാൽ ജെയിനാണ് ജയിച്ചത്.
2019ലെ ഫലം
കിരൺ ഖേർ (ബി.ജെ.പി)- 2,31,188 (50.64%)
പവൻകുമാർ ബൻസൽ (കോൺഗ്രസ്)- 1,21,720 (26.84%)
ഗുൽ കിരാത് കൗർ പനംഗ്(ആംആദ്‌മി പാർട്ടി)- 1,08,678 (23.97%)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |