കൊല്ലം: വിഷുക്കൈനീട്ടവും മുറുകെപ്പിടിച്ച് വേദനകളില്ലാത്ത ലോകത്തേക്ക് അവൾ പുഞ്ചിരിയോടെ യാത്രയായി. പന്ത്രണ്ട് വർഷമായി പാർക്കിൻസൺ രോഗത്തിന്റെ പിടിയിലകപ്പെട്ട് ദുരിത ജീവിതം നയിച്ച കൈക്കുളങ്ങര വലിയഴികത്ത് വീട്ടിൽ രമ്യയാണ് (37) ഇന്നലെ രാവിലെ 6.30ന് മരിച്ചത്.
കഴിഞ്ഞ മാസം 22ന് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് രമ്യയെ ശ്രീചിത്രയിലെത്തിച്ചെങ്കിലും അവർ മടക്കിഅയച്ചു. ഏതാനും ദിവസമായി രമ്യ സന്തോഷവതിയായിരുന്നുവെന്ന് അമ്മ സൗമാരി പറഞ്ഞു. വിഷുദിനത്തിൽ കണികണ്ട് കൈനീട്ടവും വാങ്ങി പുഞ്ചിരിയോടെ ഇരുന്നു. ഇന്നലെ പുലർച്ചെ 4.30വരെ അമ്മ സൗമാരി മുറിയിലെത്തി കുളിപ്പിച്ച് കിടത്തുമ്പോഴും കൈനീട്ടം മുറുകെ പിടിച്ചിരുന്നു. 6.30നുള്ള മരുന്ന് നൽകാൻ അമ്മ മുറിയിലെത്തിയപ്പോൾ രമ്യയ്ക്ക് അനക്കമുണ്ടായിരുന്നില്ല. അയൽവാസി അറിയിച്ചതിനെ തുടർന്ന് ഡോക്ടറെത്തി പരിശോധിച്ച് മരണം ഉറപ്പാക്കി.
രമ്യയുടെ അച്ഛൻ സുന്ദരന് രണ്ടുതവണ പക്ഷാഘാതം വന്നതിനെ തുടർന്ന് ചികിത്സയിലാണ്. സൗമാരി അർബുദബാധിതയുമാണ്. പത്താം ക്ലാസ് വരെ രമ്യ പഠിച്ചിട്ടുണ്ട്. പന്ത്രണ്ട് വർഷം മുമ്പ് അപസ്മാരം വന്നതിനെ തുടർന്നാണ് പാർക്കിൻസൺ രോഗം സ്ഥിരീകരിച്ചത്. ഗർഭാശയത്തിൽ മൂന്ന് മുഴകളും കണ്ടെത്തി. നാട്ടുകാർ പണം സ്വരൂപിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. വീട്ടിൽ വിശ്രമിക്കുന്നതിനിടെ തലകറങ്ങി വീണു. നാല് ദിവസത്തിന് ശേഷമാണ് ബോധം തിരികെ ലഭിച്ചത്. ഇവരുടെ ശോചനീയാവസ്ഥ കേരളകൗമുദി നേരത്തെ വാർത്തയാക്കിയിരുന്നു. തുടർന്ന് നിരവധി സുമനസുകൾ കുടുംബത്തെ സഹായിച്ചിരുന്നു. ലൈഫ് പദ്ധതി രണ്ടാം ഗഡു അനുവദിച്ചതോടെ വീടിന്റെ അറ്റകുറ്റപ്പണിയും തീർത്തിരുന്നു. രമ്യയുടെ മരണവിവരം അറിഞ്ഞ് നിരവധിപേർ അന്തിമോപചാരം അർപ്പിക്കാനെത്തി. മുളങ്കാടകം ശ്മശാനത്തിൽ സംസ്‌കാരം നടത്തി. സഹോദരങ്ങൾ: ദിവ്യ, ധന്യ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |