കറാച്ചി: പാകിസ്ഥാനിലെ ജയിലിൽ കഴിയവെ കൊല്ലപ്പെട്ട ഇന്ത്യക്കാരൻ സരബ്‌ജിത്ത് സിംഗിന്റെ കൊലയാളി ആമിർ സർഫറാസ് താമ്പയെ ( 45 ) അജ്ഞാതർ വധിച്ചു. ഞായറാഴ്ച ലാഹോറിലെ ഇസ്ലാംപുരയിൽ ബൈക്കിലെത്തിയ രണ്ടുപേർ താമ്പയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
2008ലെ മുംബയ് ഭീകരാക്രമണത്തിന്റെ ആസൂത്രകനും ലഷ്‌കർ ഭീകരനുമായ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ആയിരുന്നു താമ്പ. മയക്കുമരുന്ന് കടത്ത് അടക്കം ക്രിമിനൽ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ഇയാൾ രണ്ട് വർഷം മുമ്പാണ് ജയിൽ മോചിതനായത്.
താമ്പയ്ക്ക് ജയിലിൽ മൊബൈൽ ഫോൺ അടക്കമുള്ള സൗകര്യങ്ങളുണ്ടായിരുന്നു. ജയിലിൽ ഇയാൾക്ക് നിരവധി ശത്രുക്കളുണ്ടായിരുന്നെന്നും പറയപ്പെടുന്നു. സരബ്‌ജിത്തിന്റെ വധത്തിൽ തെളിവില്ലെന്ന് കാട്ടി താമ്പയെ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു.
സരബ്‌ജിത്തിനെ
തല്ലിക്കൊന്നു
പാക് പഞ്ചാബ് പ്രവിശ്യയിൽ സ്‌ഫോടനങ്ങൾ നടത്തിയെന്ന പേരിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ലാഹോർ സെൻട്രൽ ജയിലിൽ കഴിഞ്ഞ സരബ്‌ജിത്ത് 2013ൽ താമ്പയടക്കമുള്ള തടവുപ്പുള്ളികളുടെ ക്രൂര മർദ്ദനത്തെ തുടർന്നാണ് മരിച്ചത്. ലാഹോറിലെ ജിന്ന ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സരബ്‌ജിത്ത് ഒരാഴ്ചയോളം കോമയിൽ കഴിഞ്ഞ ശേഷം മരണത്തിന് കീഴടങ്ങി. അബദ്ധത്തിൽ അതിർത്തി കടന്ന സരബ്‌ജിത്ത് നിരപരാധിയാണെന്ന് വാദിച്ച് അദ്ദേഹത്തിന്റെ സഹോദരി നടത്തിയ നിയമപോരാട്ടം ഏറെ ശ്രദ്ധ നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |