ന്യൂഡൽഹി: ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പുള്ള തമിഴ്നാട് അടക്കം 21 സംസ്ഥാനങ്ങളിലെ 102 ലോക്‌സഭാ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് പൂർത്തിയാകും. 60 അംഗ അരുണാചൽ പ്രദേശ് നിയമസഭയിലേക്കും 32 അംഗ സിക്കിം നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പും ഏപ്രിൽ 19നാണ്.
ബി.ജെ.പി സ്ഥാനാർത്ഥികളായ തമിഴിസൈ സൗന്ദരരാജൻ (ചെന്നൈ സൗത്ത്), കെ. അണ്ണാമലൈ (കോയമ്പത്തൂർ), നിതിൻ ഗഡ്‌കരി (നാഗ്‌പൂർ), സർബാനന്ദ സോണോവാൾ (ദിബ്രുഗഡ്), കിരൺ റിജിജു (അരുണാചൽ വെസ്റ്റ്), ബിപ്ളവ് കുമാർ ദേവ് (ത്രിപുര വെസ്റ്റ്), ഭൂപേന്ദ്ര യാദവ് (അൽവാർ), കോൺഗ്രസിന്റെ ഗൗരവ് ഗോഗോയ് (ജോർഹത്), കാർത്തി ചിദംബരം (ശിവഗംഗ), കനിമൊഴി (തുത്തുക്കുടി), സി.പി.എമ്മിന്റെ അമ്ര റാം (സിക്കർ) തുടങ്ങിയ പ്രമുഖർ 19ന് ജനവിധി തേടും.
ആദ്യ ഘട്ടത്തിലെ വോട്ടിംഗ് ട്രെൻഡ് പിന്നീടുള്ള ഘട്ടങ്ങളെ സ്വാധീനിക്കാറുണ്ട്. അതിനാൽ ആദ്യ ഘട്ടത്തിൽ ബി.ജെ.പി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, തൃണമൂൽ മമത ബാനർജി തുടങ്ങിയ താരപ്രചാരകരെ ഇറക്കി വോട്ടുറപ്പിക്കുന്നു.
ഏപ്രിൽ 19ന് വോട്ടെടുപ്പുള്ള സംസ്ഥാനങ്ങളും സീറ്റുകളും
തമിഴ്‌നാട് (39), രാജസ്ഥാൻ (12), ഉത്തർപ്രദേശ് (8), മധ്യപ്രദേശ് (6) ഉത്തരാഖണ്ഡ്, അസം, മഹാരാഷ്ട്ര (5 വീതം), ബിഹാർ (4), പശ്ചിമ ബംഗാൾ (3), അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ (2 വീതം) ഛത്തീസ്ഗഡ്, മിസോറാം, നാഗാലാൻഡ്, സിക്കിം, ത്രിപുര, ജമ്മു കാശ്‌മീർ, ലക്ഷദ്വീപ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ (ഒരു സീറ്റ് വീതം).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |