ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ തടവുകാരനായിരുന്ന ഇന്ത്യൻ പൗരൻ സരബ്ജിത് സിംഗിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീർ സർഫറാസ് എന്ന താമ്പയുടെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി. അമീർ സർഫറാസ് ലാഹോറിൽ വെടയേറ്റു മരിച്ചതിനു പിന്നാലെയായിരുന്നു പാകിസ്ഥാന്റെ ആരോപണം. മുമ്പുണ്ടായിട്ടുള്ള സംഭവങ്ങളുടെ അതേ മാതൃകയിലാണ് അമീറും കൊല്ലപ്പെട്ടതെന്ന് നഖ്‌വി പറഞ്ഞു. പാക് മണ്ണിൽ നടന്ന മറ്റു നാലു കൊലപാതകങ്ങളിലും ഇന്ത്യയെ സംശയിക്കുന്നു. പൊലീസ് ഇക്കാര്യം അന്വേഷിക്കുകയാണ്. അന്വേഷണം അവസാനിച്ച ശേഷം പ്രസ്താവന നടത്തുമെന്നും നഖ്‌വി അറിയിച്ചു.
ഞായറാഴ്ച ലഹോറിലെ ഇസ്ലാംപുര പ്രദേശത്ത് ബൈക്കിലെത്തിയ രണ്ടുപേർ അമീർ സർഫറാസിനെ വെടിവയ്ക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അമീറിന്റെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.
ലഷ്‌കറെ ത്വയിബ സ്ഥാപകൻ ഹാഫിസ് സയീദിന്റെ അനുയായിയാണ് അമീർ സർഫറാസ്. അമീറും കൂട്ടാളിയായ മുദാസിർ മുനീറും ചേർന്ന് കോട്ട് ലഖ്പത് ജയിലിൽ വച്ച് സരബ്ജിത് സിംഗിനെ ഇഷ്ടികയും ഇരുമ്പുവടിയും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു എന്നാണ് കേസ്. ഒരാഴ്ചയോളം സരബ്ജിത് സിംഗ് കോമയിലായിരുന്നു.
2013 മേയ് രണ്ടിന് ലഹോറിലെ ജിന്ന ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് സരബ്ജിത് സിംഗ് മരിച്ചെന്നാണ് ഔദ്യോഗിക ഭാഷ്യം.
2018 ഡിസംബറിൽ സർഫറാസിനെയും മുദാസിറിനെയും ലഹോറിലെ കോടതി മോചിപ്പിച്ചു. എല്ലാ സാക്ഷികളും മൊഴിമാറ്റി പറഞ്ഞതോടെയാണ് ഇവർ കുറ്റവിമുക്തരായത്. അവിവാഹിതനായ അമീർ സഹോദരങ്ങൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്.
1990ൽ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നടന്ന ബോംബ് ആക്രമണങ്ങളിൽ സരബ്ജിത് സിംഗിന് പങ്കുണ്ടെന്ന് കണ്ടെത്തുകയും വധശിക്ഷയ്ക്കു വിധിക്കുകയായിരുന്നു. എന്നാൽ ആരോപണം തള്ളി ഇന്ത്യയും സരബ്ജിത്തിന്റെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു. 2001 പാർലമെന്റ് ആക്രമണക്കേസിലെ പ്രതിയായിരുന്ന അഫ്സൽ ഗുരുവിനെ ഇന്ത്യ തൂക്കിലേറ്റി രണ്ടു മാസത്തിനു ശേഷമാണ് സരബ്ജിത്ത് സിംഗിനെ ജയിലിൽ ആക്രമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |