ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകൾ അസീഫ ഭൂട്ടോ സർദാരി പാകിസ്ഥാൻ ദേശീയ അസംബ്ലി അംഗമായി സത്യപ്രതിജ്ഞ ചെയ്തു. പിതാവ് ആസിഫ് അലി സർദാരി പ്രസിഡന്റ് ആയതിനെ തുടർന്ന് ഒഴിവുവന്ന സിന്ധുപ്രവിശ്യയിലെ ബേനസിറാബാദിൽ നിന്ന് എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. അസീഫ പാക്കിസ്ഥാന്റെ പ്രഥമ വനിതയാകുമെന്നാണ് കരുതപ്പെടുന്നത്.
സഹോദരനും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാനുമായ ബിലാവൽ ഭൂട്ടോ സർദാരിക്കൊപ്പമാണ് അസീഫ പാകിസ്ഥാൻ പാർലമെന്റിലെത്തിയത്.
പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ഈ സന്ദർഭം 'ചരിത്ര നിമിഷ'മെന്ന് വിശേഷിപ്പിച്ചു.
31കാരിയായ അസീഫ ഭൂട്ടോ സർദാരി ലണ്ടനിലാണ് ജനിച്ചത്. ഓക്സ്‌ഫോർഡ് ബ്രൂക്ക്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്സിലും സോഷ്യോളജിയിലും ബിരുദവും ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
ദേശീയ പോളിയോ നിർമ്മാർജ്ജന കാമ്പയിന്റെ പാകിസ്ഥാൻ അംബാസഡർ കൂടിയായിരുന്നു. അറസ്റ്റിലായതിനെത്തുടർന്ന് പാകിസ്ഥാൻ ഇൻസാഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ഗുലാം മുസ്തഫ റിൻഡിന്റെ പത്രിക തള്ളി പോയതിനെ തുടർന്നാണ് അസീഫ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് . ഇതിനെതിരെ റിൻഡ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
സാധാരണ പ്രസിഡന്റിന്റെ ഭാര്യയാണ് പ്രഥമ വനിതയാവുക. എന്നാൽ ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട ശേഷം ആസിഫ് അലി സർദാരി വിവാഹം കഴിച്ചിട്ടില്ല. ഇതിനാൽ മകൾ പ്രഥമ വനിതയാകുമെന്നാണ് ആസിഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
വിഭാര്യരായ പ്രസിഡന്റുമാർ തങ്ങളുടെ പെൺമക്കളോടും സഹോദരിമാരോടും മരുമക്കളോടും പോലും പ്രഥമ വനിതയാകാൻ ആവശ്യപ്പെട്ട സംഭവങ്ങൾ വിദേശ രാജ്യങ്ങളിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |