കൊടുങ്ങല്ലൂർ : തീരത്തോട് ചേർന്ന് ചെറുമീനുകൾ പിടിച്ച മത്സ്യബന്ധന ട്രോളർ ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥ സംഘം പിടികൂടി പിഴ ചുമത്തി. എറണാകുളം വടക്കേക്കര കുഞ്ഞിതൈ സ്വദേശി തടത്തയിൽ ഇറയ്ക്കൽ വീട്ടിൽ അജി മാത്യുവിന്റെ ഉടമസ്ഥതയിലുളള ഇടയൻ എന്ന ബോട്ടാണ് പിടികൂടിയത്. പരിശോധനയിൽ ഈ ബോട്ടിന് മത്സ്യബന്ധ പെർമിറ്റില്ലെന്ന് കണ്ടെത്തി. ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യം ലേലം ചെയ്ത് മൂന്ന് ലക്ഷം രൂപ ട്രഷറിയിൽ ഒടുക്കി.
വിവിധ ഹാർബറുകളിലും ഫിഷ് ലാൻഡിംഗ് സെന്റുകളിലും തീരക്കടലിലും നടത്തിയ മിന്നൽ പരിശോധനയ്ക്കിടെയാണ് ചെറുമീനുകളുമായി ഇടയൻ ബോട്ട് പിടിച്ചെടുത്തത്. ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർ നടപടികൾ പൂർത്തീകരിച്ച് രണ്ടരലക്ഷം രൂപ പിഴ സർക്കാരിലേക്ക് ഈടാക്കി. ഫിഷിംഗ് പെർമിറ്റ് ഇനത്തിൽ 27515 രൂപയും ട്രഷറിയിൽ അടച്ചു. ആകെ അഞ്ച് ലക്ഷത്തി എഴുപ്പത്തി എഴായിരത്തി അഞ്ഞൂറ്റി പതിനഞ്ച് രൂപ. കസ്റ്റഡിയിലെടുത്ത ബോട്ടിലുണ്ടായിരുന്ന ചെറുമീനുകൾ ഫിഷറീസ് അധികൃതരുടെ സാന്നിദ്ധ്യത്തിൽ കടലിൽ ഉപേക്ഷിച്ചു. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ എം.എഫ്. പോളിന്റെ നേതൃത്വത്തിൽ ഫിഷറീസ് സ്റ്റേഷൻ, മറൈൻ എൻഫോഴ്‌സ്‌മെന്റ് ആൻഡ് വിജിലൻസ് വിംഗ് എന്നിവരുടെ സംയുക്ത പട്രോളിംഗിലാണ് ബോട്ട് പിടിച്ചെടുത്തത്. അസിസ്റ്റന്റ് രജിസ്ട്രാർ ഒഫ് ഫിഷറീസ് കിരൺ, എ.എഫ്.ഇ.ഒ സംന ഗോപൻ, എഫ്.ഒ സഹന ഡോൺ, മെക്കാനിക്ക് ജയചന്ദ്രൻ, മറൈൻ എൻഫോഴ്‌സ് ആൻഡ് വിജിലൻസ് വിംഗ് ഓഫീസർമാരായ വി.എൻ. പ്രശാന്ത് കുമാർ, വി.എം. ഷൈബു, ഇ.ആർ. ഷിനിൽകുമാർ, സീ റെസ്‌ക്യൂ ഗാർഡുമാരായ പ്രസാദ്, ഫസൽ, സ്രാങ്ക് ദേവസ്യ എന്നിവരാണ് പ്രത്യേക പട്രോളിംഗ് ടീമിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |