കറാച്ചി: സമൂഹമാദ്ധ്യമമായ എക്സിന് (ട്വിറ്റർ) താത്കാലിക നിരോധനം ഏർപ്പെടുത്തിയെന്ന് വെളിപ്പെടുത്തി പാകിസ്ഥാൻ. ഇന്നലെ കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിലാണ് ഫെബ്രുവരി പകുതി മുതൽ എക്സിന് വിലക്കുണ്ടെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കയെ തുടർന്നാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ നിരോധനം നീക്കണമെന്ന് സിന്ധ് ഹൈക്കോടതി ഉത്തരവിട്ടു. ഫെബ്രുവരി 17 മുതൽ പാകിസ്ഥാനിൽ എക്സ് ഉപയോഗിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. ഫെബ്രുവരി 8ന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ച് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പി.ടി.ഐ പാർട്ടി പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്തതിന് പിന്നാലെയായിരുന്നു ഇത്. സർക്കാർ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. എക്സ് സർക്കാരിന്റെ നിയമങ്ങൾ പാലിക്കുന്നില്ലെന്നും പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നത് എക്സ് തടയുന്നില്ലെന്നും സർക്കാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |