കരുനാഗപ്പള്ളി: തിരുവനന്തപുരത്ത് നിന്ന് കാണാതായ മെഡിക്കൽ കോളേജ് ഹെഡ് നഴ്‌സിനെ കരുനാഗപ്പള്ളിയിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കൽ കുണ്ടമൺ ഭാഗം ശങ്കരൻ നായർ റോഡിൽ സായിറാമിൽ ബിജുകുമാറിനെയാണ് (51) മരിച്ചനിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച ഉച്ച മുതൽ ബിജുകുമാറിനെ കാണാനില്ലെന്ന കാണിച്ച് ഭാര്യ ശാലിനി മലയിൻകീഴ് പൊലീസിൽ പരാതി നൽകിയിരുന്നു.
പൊലീസ് പറയുന്നത്: തിരുവനന്തപുരം മെഡി. കോളേജിലെ ഹെഡ് നഴ്‌സുമാരായിരുന്നു ഇരുവരും. രാവിലത്തെ ഷിഫ്ടിൽ ഡ്യൂട്ടിക്കെത്തിയപ്പോൾ പത്ത് മിനിറ്റ് താമസിച്ചിരുന്നു. തുടർന്ന് ഇരുവർക്കും ഡ്യൂട്ടിക്ക് കയറാനായില്ല. ഉച്ചയ്ക്കുള്ള ഷിഫ്ടിൽ ഡ്യൂട്ടിക്ക് എത്താമെന്ന് പറഞ്ഞ് ഇരുവരും ബൈക്കിൽ ആശുപത്രിയിൽ നിന്ന് പുറപ്പെട്ടു. തുടർന്ന് തമ്പാനൂർ എസ്.എൽ തീയേറ്റർ ഭാഗത്ത് റോഡുപണി നടക്കുന്ന ഭാഗത്തെത്തിയപ്പോൾ ശാലിനിയോട് നടന്ന് പോയ്‌ക്കോ താൻ എത്തിക്കോളാമെന്ന് പറഞ്ഞ് ബിജുകുമാർ അവിടെ നിന്ന് പോവുകയായിരുന്നു.
ശാലിനി വീട്ടിലെത്തിയിട്ടും ബിജുവിനെ കാണാത്തതിനെ തുടർന്ന് ഫോണിൽ വിളിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന തിങ്കളാഴ്ച രാത്രി മലയിൻകീഴ് പൊലീസിൽ പരാതി നൽകി. ബിജുകുമാറിന്റെ ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ കൊല്ലത്തേക്ക് പോയതായി വിവരം ലഭിച്ചു. തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കുന്നതിനിടെയാണ് ഇന്നലെ വൈകിട്ട് 5ന് ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെയാണ് കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജിൽ മുറിയെടുത്തത്. വൈകിട്ടായിട്ടും റൂം തുറക്കാഞ്ഞതിനെ തുടർന്ന് ലോഡ്ജ് അധികൃതർ കരുനാഗപ്പള്ളി പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി മുറി തുറന്നപ്പോഴാണ് ബിജുകുമാറിനെ മരിച്ച നിലയിൽ കണ്ടത്. വിഷം കഴിച്ചാകാം മരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മക്കൾ: രാഹുൽ, വന്ദന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |