മീററ്റ് : പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മീററ്റിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എയ്യുന്നത് രാമബാണമാണ്. ഇന്നലെ സിസോലിയിലെ ഘാട്ട് റോഡിലായിരുന്നു പൊതുറാലി. താക്കൂർ സമുദായത്തിന് നിർണായക സ്വാധീനമുള്ള മേഖലയിൽ യോഗിയെ കാണാനും കേൾക്കാനും ആയിരങ്ങൾ കാത്തുനിന്നു. ജയ് ശ്രീറാം വിളികൾ. ഒപ്പം മോദി യോഗി സിന്ദാബാദും. യോഗി എത്തിയപ്പോൾ ജനക്കൂട്ടം ആർത്തുവിളിച്ചു. വലിയ സുരക്ഷാസന്നാഹമായിരുന്നു. രാമായണം സീരിയലിൽ ശ്രീരാമനായി വേഷമിട്ട അരുൺ ഗോവിലിനെ തന്നെ ഇവിടെ മത്സരത്തിനിറക്കിയത് വൻഭൂരിപക്ഷത്തിൽ വിജയിക്കാനാണ്. 2019ൽ 4729 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് ബി.ജെ.പിയുടെ രാജേന്ദ്ര അഗർവാൾ ജയിച്ചത്. ഇത്തവണയും മത്സരം കടുപ്പമാണ്. അയോദ്ധ്യ ശ്രീരാമക്ഷേത്ര ഉദ്ഘാടനവും, രാമനവമി ദിവസത്തെ സൂര്യതിലകവും യോഗി ഇന്നലെ പ്രസംഗത്തിൽ പരാമർശിച്ചു. രാമവേഷം ചെയ്ത ഗോവിൽ തന്നെ നിങ്ങളുടെ സ്ഥാനാർഥി ആയെന്ന് ഓർമ്മിപ്പിച്ചു. ആത്മനിർഭർ മീററ്റിനായി വോട്ട് ചോദിച്ചു. മോദിയുടെയും അരുൺ ഗോവിലിന്റെ പ്രതിനിധിയായി വീടുകളിൽ പോയി വോട്ടു ചോദിക്കാൻ പ്രവർത്തകരെ ആഹ്വാനം ചെയ്തു.
പ്രസംഗത്തിൽ പാകിസ്ഥാൻ പരാമർശവും
പാകിസ്ഥാനിൽ ആളുകൾ പട്ടിണി കാരണം മരിക്കുന്നു. ഇന്ത്യയിൽ 80 ലക്ഷം പേർക്കാണ് സൗജന്യ റേഷൻ നൽകുന്നതെന്ന് യോഗി പറഞ്ഞു. രാഷ്ട്രത്തിനാണ് ബി.ജെ.പിയുടെ പ്രഥമ പരിഗണന. ചിലർക്ക് കുടുംബം ആദ്യമെന്ന് കോൺഗ്രസിന് നേർക്കു വിമർശന ശരം. മോദി സർക്കാരിന്റെ പദ്ധതികളും യോഗി പരാമർശിച്ചു. ഉത്തർപ്രദേശിൽ ഇപ്പോൾ കർഫ്യൂ ഉണ്ടോയെന്നും, കൻവർ തീർത്ഥയാത്രയെ ആരെങ്കിലും തടയുന്നുണ്ടോയെന്നും യോഗി ചോദിച്ചു.
നോക്കൂ, ശ്രീരാമൻ
അരുൺ ഗോവിലിന്റെ ശ്രീരാമ പരിവേഷം വലിയ താരശോഭയാണ് മീററ്റ് മണ്ഡലത്തിന് നൽകിയത്. അദ്ദേഹത്തിന്റെ റോഡ് ഷോയിൽ 'നോക്കൂ, ശ്രീരാമൻ' എന്ന് ജനക്കൂട്ടം പറയുന്നത് കേട്ടു. മണ്ഡലത്തിൽ 65 ശതമാനമാണ് ഹിന്ദുക്കൾ. 36 ശതമാനം മുസ്ലീങ്ങളും. ബി.എസ്.പിയിലെ ദേവവ്രത് ത്യാഗിയാണ് പ്രധാന എതിരാളി. സമാജ് വാദി പാർട്ടിയിലെ അതുൽ പ്രധാനും കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. രണ്ടാംഘട്ടത്തിൽ ഏപ്രിൽ 26നാണ് ഇവിടെ വോട്ടെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |