ലക്‌നൗ: ഐപിഎല്ലില്‍ ശക്തരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഹോം മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് എല്‍.എസ്.ജി ജയിച്ചു കയറിയത്. ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍, വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളുടെ മികവിലാണ് ലക്‌നൗ അനായാസ ജയം നേടിയത്.
സ്‌കോര്‍: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 176-6 (20), ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് 180-2 (19)
വിജയലക്ഷ്യമായ 177 റണ്‍സ് പിന്തുടര്‍ന്ന ലക്‌നൗവിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ കെ.എല്‍ രാഹുല്‍ 82(53), ക്വിന്റണ്‍ ഡി കോക്ക് 54(43) സഖ്യം നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 15 ഓവറില്‍ 134 റണ്‍സ് അടിച്ച് കൂട്ടി. മൂന്നാമനായി ക്രീസിലെത്തിയ നിക്കോളസ് പൂരന്‍ 23*(12), മാര്‍ക്കസ് സ്റ്റോയിനിസ് 8*(7) എന്നിവര്‍ പുറത്താകാതെ നിന്നു. സിഎസ്‌കെയ്ക്ക് വേണ്ടി മുസ്താഫിസുര്‍ റഹ്മാന്‍, മതീഷ പതിരണ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് രചിന്‍ രവീന്ദ്ര 0(1), ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് 17(13) എന്നിവരുടെ വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടമായി. നാലാം വിക്കറ്റില്‍ രവീന്ദ്ര ജഡേജ 57*(40), അജിങ്ക്യ റഹാനെ 36(24) എന്നിവര്‍ ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു.
റഹാനെ പുറത്തായതിന് പിന്നാലെയെത്തിയ ശിവം ദൂബെ 3(8), സമീര്‍ റിസ്വി 1(5) എന്നിവരുടെ വിക്കറ്റുകളും പെട്ടെന്ന് നഷ്ടമായി. മൊയീന്‍ അലി 30(20) റണ്‍സ് നേടി ആറാമനായി പുറത്തായി. ഇതിന് ശേഷമാണ് എകാന സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തിയ ധോണിയുടെ ഇന്നിംഗ്സ് പിറന്നത്. ഒമ്പത് പന്തുകള്‍ നേരിട്ട ധോമി മൂന്ന് ഫോറും രണ്ട് സിക്സും സഹിതം അടിച്ചെടുത്തത് പുറത്താകാതെ 28 റണ്‍സ്. അതും 311.11 സ്‌ട്രൈക്ക് റേറ്റില്‍.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |