കണ്ണൂർ: പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പെ കണ്ണൂരിൽ കള്ളവോട്ട് ആരോപണം.കല്ല്യാശ്ശേരി, കണ്ണൂർ നിയോജകമണ്ഡലങ്ങളിലാണ് കള്ളവോട്ട് ചെയ്തുവെന്ന പരസ്പര ആരോപണവുമായി എൽ.ഡി.എഫ് ,യു.ഡി.എഫ് മുന്നണികൾ രംഗത്ത് വന്നത്. വീട്ടിൽ 85 വയസിന് മുകളിലുള്ള അവശരായ മുതിർന്ന പൗരന്മാർക്ക് തങ്ങളുടെ വീട്ടിൽവച്ച് വോട്ട് ചെയ്യാൻ ഏർപ്പെടുത്തിയ സംവിധാനത്തിലൂടെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കള്ളവോട്ട് ചെയ്തെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ച പരാതിയിലുള്ളത്.
വ്യാഴാഴ്ച കല്ല്യാശേരിയിൽ 92 കാരിയുടെ വോട്ട് കല്യാശേരി സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശൻ രേഖപ്പെടുത്തിയെന്ന് ആരോപിച്ച് യു.ഡി.എഫാണ് ആദ്യം പരാതി നൽകിയത്.സംഭവത്തിന്റെ സി സി.ടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. തൊട്ടു പിന്നാലെ തന്നെ യു.ഡി.എഫിന് തിരിച്ചടിയായി എൽ.ഡി.എഫിന്റെ പരാതിയും തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിലെത്തി. ഇന്നലെ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽപ്പെട്ട കീഴ്ത്തള്ളി ബി.കെ.പി അപാർട്ട്‌മെന്റിലെ 70ാം ബൂത്തിലെ 1420ാം നമ്പർ പേരുകാരിയായ 86 വയസുള്ള കെ.കമലാക്ഷിയുടെ വോട്ട് ഇതേ ബൂത്തിലെ 1148ാം നമ്പർ വോട്ടറായ വി. കമലാക്ഷി എന്നയാൾ രേഖപ്പെടുത്തിയെന്നാണ് എൽ.ഡി.എഫ് നൽകിയ പരാതി .യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ ആസൂത്രിതമായി വ്യാജവോട്ടുകൾ ചെയ്തുവെന്നും എൽ.ഡി.എഫ് ആരോപിച്ചു.യു.ഡി.എഫ് പ്രവർത്തക കൂടിയായ ബൂത്ത് ലെവൽ ഓഫീസർ രാഷ്ട്രീയ താത്പര്യം വച്ച് ആൾമാറാട്ടത്തിലൂടെ വോട്ട് ചെയ്യിപ്പിച്ചുവെന്ന് എ?എൽ.ഡി.എഫ് ആരോപിച്ചു. എൺപത്തിമൂന്നുകാരിയായ വി.കമലാക്ഷിക്ക് വീട്ട് വോട്ടിന് അവകാശവുമില്ലെന്നതും പരാതിയുടെ ഗൗരവം വർദ്ധിപ്പിച്ചു. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് പോളിംഗ് ഓഫീസർ ,ബി.എൽ.ഒ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇരുവരെയും ജില്ലാവരണാധികാരി ഇതിനകം സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.
തിരഞ്ഞെടുപ്പ് കമ്മിഷൻ അതീവജാഗ്രതയിൽ
കണ്ണൂർ, കാസർകോട് ജില്ലകളിൽ കള്ളവോട്ട് തടയാൻ കർശന നടപടിയാണ് ഇക്കുറി കമ്മിഷൻ സ്വീകരിക്കുന്നത്. കള്ളവോട്ടും ആൾമാറാട്ടവും തടയണമെന്ന ഒരുപറ്റം ഹർജികളിലാണ് ഹൈക്കോടതി നിർദ്ദേശം.പ്രശ്ന ബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തുമെന്നും തിരിച്ചറിയൽ കാർഡുകളുടെ പരിശോധന കാര്യക്ഷമമാക്കുമെന്നും കമ്മീഷൻ പറഞ്ഞു.സ്ഥാനാർത്ഥികൾ ആവശ്യപ്പെട്ടാൽ വീഡിയോ ചിത്രീകരണം നടത്തുമെന്നും കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.
ഉദ്യോഗസ്ഥർ പ്രതിയായ കേസുകൾ നേരത്തെയും
അറുപത്തിയെട്ടുതവണ കോടതി മാറ്റിവച്ച ഏരുവേശ്ശി കേസടക്കം കണ്ണൂരിന് പറയാൻ നിരവധി കള്ളവോട്ട് കേസുകളുണ്ട്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ ഏരുവേശ്ശി കെ.കെ.എൻ.എം.എ.യു.പി സ്‌കൂളിലെ 109ാം ബൂത്തിൽ സി.പി.എം 57 കള്ളവോട്ടുകൾ ചെയ്‌തെന്ന് കാട്ടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോസഫ് കൊട്ടുകാപ്പള്ളി നൽകിയ പരാതിയിലാണ് കേസിന്റെ തുടക്കം. അഞ്ച് പോളിംഗ് ഉദ്യോഗസ്ഥർ ഈ കേസിൽ പ്രതി ചേർക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |