കോഴിക്കോട്: മെഡിക്കൽ കോളേജ് ഐ.സി.യു പീഡനക്കേസിൽ മൊഴിയെടുത്ത ഡോക്ടർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് അതിജീവിത സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിനു മുന്നിൽ ആരംഭിച്ച കുത്തിയിരിപ്പുസമരം മൂന്ന് ദിവസം പിന്നിട്ടിട്ടും നടപടിയില്ല. സംഭവത്തിൽ സമര സമിതി നേതാവും മനുഷ്യാവകശപ്രവർത്തകനുമായ നൗഷാദ് തെക്കയിൽ നൽകിയ പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മിഷനും സംസ്ഥാന കമ്മിഷനും കേസെടുത്തു. അതേ സമയം അതിജീവിതയ്ക്ക് പിന്തുണയുമായി അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടന ഭാരവാഹികളും സമരപ്പന്തലിലെത്തി.
രാവിലെ മുതൽ വെെകീട്ട് വരെ സമരമിരിക്കുമ്പോഴും പൊലീസ് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം എഡി.ജി.പി അർഷിത അട്ടല്ലൂരിയുമായി അതിജീവിത ഫോണിൽ സംസാരിച്ചിരുന്നു. സിറ്റി പൊലീസ് കമ്മിഷണറെ കാണാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല.
2023 മാർച്ച് 18ന് മെഡിക്കൽ കോളജ് സർജറി ഐ.സി.യുവിൽ പീഡനത്തിനിരയായ അതിജീവിതയുടെ മൊഴി പൊലീസ് നിർദേശ പ്രകാരം ഡോ. കെ.വി.പ്രീതിയാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, താൻ പറഞ്ഞ പലകാര്യങ്ങളും ഡോക്ടർ കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചില്ലെന്നും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ച് അതിജീവിത പരാതി നൽകിയിരുന്നു. പരാതിയിൽ കഴമ്പില്ലെന്നായിരുന്നു മെഡി. കോളേജ് എ.സി.പി കെ.സുദർശൻ കമ്മിഷണർക്ക് നൽകിയ അന്വേഷണ റിപ്പോർട്ട്. ഇതിന്റെ പകർപ്പാണ് ആവശ്യപ്പെട്ടത്. വിവരാവകാശപ്രകാരം അപേക്ഷ നൽകിയെങ്കിലും ഇതുവരെ ലഭിച്ചില്ല. പകർപ്പ് ആവശ്യപ്പെട്ട് രണ്ടുദിവസം മുമ്പ് കമ്മിഷണർ ഓഫീസിലും നേരിട്ട് എത്തിയിരുന്നു. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കണമെങ്കിൽ റിപ്പോർട്ട് ആവശ്യമാണെന്നും കേസ് മുന്നോട്ടുപോകാത്തത് രാഷ്ട്രീയ ഇടപെടൽ കൊണ്ടാണെന്നും അതിജീവിത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |