കോഴിക്കോട് : ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ ചോദ്യം ചെയ്തുകൊണ്ട് ആർട്ടിക്കിൾ 370 റദ്ദ് ചെയ്ത്
സംസ്ഥാനപദവിയിൽ നിന്ന് ഒഴിവാക്കപ്പെട്ട കാശ്മീരിന്റെ അവസ്ഥ നാളെ എവിടെയും ആവർത്തിക്കാമെന്ന്
സി.പി.എം. കേന്ദ്രകമ്മറ്റി അംഗം യൂസഫ് തരിഗാമി. ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ
അളകാപുരി ഓഡിറ്റോറിയത്തിൽ നടന്ന വി. ദി പീപ്പിൾ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു തരിഗാമി.
സ്വാതന്ത്ര്യ സമരസേനാനികൾ അവരുടെ ത്യാഗത്തിലൂടെ നേടിത്തന്നതാണ് ജനാധിപത്യ മൂല്യങ്ങളിലൂന്നിയ ഭരണഘടന . എന്നാലിപ്പോൾ സി.എ.എ അടക്കമുള്ള നിയമങ്ങളിലൂടെയും കോർപ്പറേറ്റ് അനുകൂല നിലപാടുകളിലൂടെയും മൂല്യങ്ങളെ ഇല്ലാതാക്കുകയാണ്.
ബി.ജെ.പി സർക്കാരിന്റെ സ്വേച്ഛാപരമായ നിലപാടുകളെ ശക്തമായെതിർക്കാൻ പല പ്രതിപക്ഷ പാർട്ടികളും മടിച്ചു നിൽക്കുന്ന ഇക്കാലത്ത് കമ്മ്യുണിസ്റ്റ് പാർട്ടികളുടെ പ്രസക്തി ഏറെ വർദ്ധിച്ചിരിക്കുകയാണ്. കേരളത്തിൽ ജീവിക്കുന്നവർക്ക് ആലോചിക്കാൻ കഴിയുന്നതിലും അപ്പുറമാണ് കാശ്മീരിലെ സാഹചര്യങ്ങൾ. പഞ്ചായത്ത്, ലോക്സഭാ ഇലക്ഷനുകൾ നടത്താൻ 'സമാധാനം' ഉണ്ടെന്ന് സമ്മതിക്കുമ്പോഴും നിയമസഭ ഇല്ലാത്ത നാടായി നിലനിൽക്കുകയാണ് കാശ്മീർ.
പ്രത്യേക പദവി റദ്ദാക്കിയിട്ട് ഇതുവരെ ഗുണപരമായ മാറ്റമൊന്നും കാശ്മീരിലുണ്ടായിട്ടില്ല. വിനോദസഞ്ചാര മേഖലയിലുൾപ്പെടെ നേരത്തെയുള്ള പുരോഗതി മാത്രമാണുള്ളത്. കാശ്മീരിലെ കാർഷിക ഭൂമി പുറത്തുള്ള കുത്തകകൾക്കടക്കം വാങ്ങിക്കൂട്ടാവുന്ന സാഹചര്യമാണിപ്പോഴുള്ളത്. ഇതിനെതിരെയെല്ലാം കടുത്ത പ്രതിഷേധമാണ് എല്ലാവിഭാഗം ജനങ്ങളുടെയും ഉള്ളിലുള്ളത്. ഭീഷണിപ്പെടുത്തി നിർത്തിയതിനാലാണ് 370ാം വകുപ്പ് റദ്ദാക്കിയതിനെതിരെയും പൗരത്വ നിയമ ഭേദഗതിക്കെതിരെയും കാശ്മീരിൽ വലിയ പ്രക്ഷോഭം ഉണ്ടാവാത്തത്. ജനങ്ങളുടെ മനസിലെ പ്രതിഷേധം ഒരുനാളിൽ വലിയ പ്രക്ഷോഭമായി മാറുമെന്നും
അദ്ദേഹം പറഞ്ഞു. ഭരണഘടനാ സംരക്ഷണ സമിതി കൺവീനർ കെ.ടി.കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഡോ. പ്രേംകുമാർ മോഡറേറ്റർ ആയിരുന്നു. പ്രോഗ്രാം കോർഡിനേറ്റർ ഡോ.എ.കെ.അബ്ദുൾ ഹക്കീം സ്വാഗതവും ഡോ.യു.ഹേമന്ത് കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |