തൃശൂർ : പകൽ വെളിച്ചത്തിൽ ദൃശ്യഭംഗിയില്ലാതെ ശബ്ദഘോഷം മാത്രമായി പൂരം വെടിക്കെട്ട് മാറിയതിന്റെ നിരാശയിലാണ് വെടിക്കെട്ട് പ്രേമികൾ. ഇന്നലെ പുലർച്ചെ മൂന്നോടെ ആരംഭിക്കേണ്ട വെടിക്കെട്ട് നേരം വെളുത്ത് രാവിലെ ഏഴിന് ശേഷമാണ് ആരംഭിച്ചത്.
അതോടെ പൂരം വെടിക്കെട്ടിലെ ഏറ്റവും മനോഹാരിത പകരുന്ന അമിട്ടുകളുടെ വർണവിസ്മയം കാണാൻ സാധിക്കാതെയായി. ഒരാണ്ടത്തെ കാത്തിരിപ്പിന് ശേഷം വെടിക്കെട്ട് കാണാൻ ആകാംക്ഷയോടെ കാത്തിരുന്ന വെടിക്കെട്ടിന്റെ ചാരുതയാണ് പൊലീസ് തല്ലിക്കെടുത്തിയത്. പാറമേക്കാവ് വിഭാഗമാണ് ആദ്യം തിരി കൊളുത്തിയത്. അഞ്ച് മിനിറ്റോളം നേരം നീണ്ടു. തുടർന്ന് അര മണിക്കൂറിന് ശേഷമാണ് തിരുവമ്പാടി വിഭാഗം കരിമരുന്നിന്റെ തേരോട്ടത്തിന് തുടക്കമായത്.
നിശ്ചയിച്ച പ്രകാരം വെടിക്കെട്ട് നടക്കാതായതോടെ ആയിരക്കണക്കിന് പേർ പൂരനഗരി വിട്ടിരുന്നു. പലരും തീവണ്ടികളിലും മറ്റും മടക്കയാത്രയ്ക്ക് ബുക്ക് ചെയ്തവരും ലോഡ്ജുകളിൽ മറ്റും മുറികളെടുത്തവരുമായിരുന്നു. പൂരം കഴിഞ്ഞ് രാവിലെ മടങ്ങിപ്പോകാമെന്ന് കണക്കു കൂട്ടിയ നൂറുക്കണക്കിന് പേർക്ക് വെടിക്കെട്ട് കാണാൻ സാധിക്കാത്ത സ്ഥിതിയായി. ഇരു വിഭാഗത്തിനുമായി ഇത്തവണ ഒരേ ലൈസൻസിയായിരുന്നു. വൈകീട്ട് പകൽപ്പൂരം കഴിഞ്ഞുള്ള വെടിക്കെട്ട് കാണുന്നതിന് ആളുകൾ കുറവായിരുന്നു.
അടുത്തപൂരം മേയ് ആറിന്
അടുത്തവർഷത്തെ തൃശൂർ പൂരം മേയ് ആറിന് ആഘോഷിക്കും. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ ചേർന്ന് തിയതി പ്രഖ്യാപിച്ചതായി മന്ത്രി കെ.രാജൻ അറിയിച്ചു.
മന്ത്രിമാർ ഒളിവിലെന്ന് ബി.ജെ.പി
തൃശൂർ പൂരം അലങ്കോലമാക്കാൻ പൊലീസിന് നിർദ്ദേശം കൊടുത്ത ശേഷം ദേവസ്വംമന്ത്രി കെ.രാധാകൃഷ്ണനും റവന്യൂമന്ത്രി കെ.രാജനും ഒളിവിലായിരുന്നുവെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ. ഇരുവരും ഫോണെടുക്കാൻ പോലും തയ്യാറായില്ല. പല തവണ പരാജയമാണെന്ന് സ്വയം തെളിയിച്ച രാധാകൃഷ്ണൻ ദേവസ്വം വകുപ്പ് ഒഴിയണം.
തൃശൂർ പൂരം ആസൂത്രിതമായി അട്ടിമറിക്കാൻ ശ്രമിച്ച വരെ കുറിച്ച് അന്വേഷിച്ച് ജനസമൂഹത്തിന് മുൻപിൽ കൊണ്ടുവരണമെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ സമിതി ആവശ്യപ്പെട്ടു. ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ പ്രസിഡന്റ് വെള്ളാട്ട് രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. പി.എസ്.രഘുനാഥ്, പി.എസ്.ശ്രീജേഷ്, സി.വി.പ്രേംകുമാർ, ജീവൻ നാലു മാക്കൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |