കൊൽക്കത്ത: ഈ വർഷത്തെ ട്വന്റി 20 ലോകകപ്പിൽ കളിക്കാൻ താൻ നൂറ് ശതമാനവും ഫിറ്റാണെന്ന് ഇന്ത്യൻ സൂപ്പർതാരം ദിനേഷ് കാർത്തിക്. ടീമിൽ ഇടംനേടാൻ പരമാവധി പ്രയത്‌നിക്കുമെന്നും കാർത്തിക് വ്യക്തമാക്കി.
'ഈ പ്രായത്തിൽ ഇന്ത്യക്കായി മത്സരിക്കുകയെന്നത് വലിയ നേട്ടമായിരിക്കും. ഞാനത് വലിയ തരത്തിൽ ആഗ്രഹിക്കുന്നുണ്ട്. ഈ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിൽ ഉപരി മറ്റൊരു വലിയ കാര്യവും ഇപ്പോൾ എന്റെ ജീവിതത്തിൽ ഇല്ല. ലോകകപ്പിനായി ഇന്ത്യൻ ടീമിന് എന്താണ് നല്ലതെന്ന് തീരുമാനിക്കാൻ കഴിവുള്ള മൂന്ന് ശക്തരായ, സത്യസന്ധരായ ആളുകളുണ്ട്. കോച്ച് രാഹുൽ ദ്രാവിഡ്, ക്യാപ്‌ടൻ രോഹിത് ശർമ്മ, മുഖ്യ സെലക്‌ടറായ അജിത് അഗാർകർ എന്നിവരുടെ എന്ത് തീരുമാനവും ഞാൻ പൂർണമായും ബഹുമാനിക്കും.
അക്കാര്യത്തിൽ ഞാൻ പൂർണമായും അവരോടൊപ്പമാണ്. ഞാൻ നൂറ് ശതമാനവും തയ്യാറാണെന്ന് മാത്രമാണ് എനിക്കിപ്പോൾ പറയാൻ സാധിക്കുന്നത്. ലോകകപ്പിലേക്കായി സ്‌ക്വാഡിൽ ഇടംനേടാൻ എന്തുചെയ്യാനും ഞാൻ തയ്യാറാണ്. ഒരു കളിക്കാരൻ എന്ന നിലയിൽ സ്വന്തം കഴിവുകൾ മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്'- കാർത്തിക് വ്യക്തമാക്കി. ഈഡൻ ഗാർഡനിൽ ഇന്നുനടക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലെ മത്സരത്തിന് മുന്നോടിയായി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.
അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് ഇടവേളയെടുത്ത താരം നിലവിൽ കമന്ററി ബോക്‌സിൽ സ്ഥിരാംഗമാണ്. ഇത്തവണത്തെ ഐപിഎല്ലിലൂടെയാണ് കാർത്തിക് വീണ്ടും കളിക്കളത്തിൽ സജീവമായത്. 205 സ്‌ട്രൈക്ക് റേറ്റിൽ ഇതുവരെ 226 റൺസ് നേടിയ കാർത്തിക് ഈ സീസണിൽ ബംഗളൂരു ടീമിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ താരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |