ന്യൂയോർക്ക്: ടാൽകം പൗഡർ അർബുദമുണ്ടാക്കിയെന്ന് ആരോപിച്ച സ്ത്രീയുടെ കുടുംബത്തിന് ഭീമൻ തുക നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി. 45 മില്യൺ ഡോളർ നഷ്ടപരിഹാരമായി നൽകാനാണ് കോടതിയുടെ ഉത്തരവ്.
പത്ത് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അമേരിക്കയിലെ ഇല്ലിനോയ് സ്വദേശിനി തെരേസ ഗാർസിയുടെ കുടുംബത്തിന് അനുകൂലമായ വിധിയുണ്ടായിരിക്കുന്നത്. ആറ് കുട്ടികളുടെ അമ്മയായ തെരേസ മെസോതെലിയോമ ബാധിച്ച് 2020 ൽ മരണമടഞ്ഞിരുന്നു.
തെരേസ ഗാർസിയയുടെ മരണത്തിന്റെ ഉത്തരവാദി ജോൺസൺ ആൻഡ് ജോൺസൺ കമ്പനിക്കാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് നഷ്ട പരിഹാരം നൽകണമെന്ന് നിർദേശിച്ചത്. ടാൽകം പൗഡറിൽ ആസ്ബറ്റോസ് കലർത്തിയാണ് കമ്പനി വിൽപന നടത്തിയതെന്നായിരുന്നു തെരേസ ഗാർസിയുടെ കുടുംബത്തിന്റെ ആരോപണം.
കോടതിയുടെ കണ്ടെത്തലിനെതിരെ കമ്പനി അപ്പീൽ നൽകുമെന്ന് ജോൺസൺ ആൻഡ് ജോൺസൺ ഇൻഹൗസ് ലിറ്റിഗേഷൻ വിഭാഗം മേധാവി എറിക് ഹാസ് പ്രതികരിച്ചിട്ടുണ്ട്.ടാൽക്ക് പൗഡർ നിർമിക്കുകയോ വിൽക്കുകയോ ചെയ്യുന്നില്ലെന്ന് കമ്പനിയിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 2020 ഓടെ വടക്കേ അമേരിക്കൻ വിപണിയിൽ നിന്നും 2023 ഡിസംബറോടെ ലോകമെമ്പാടും നിന്നും ഇത്തരം ഉത്പന്നങ്ങൾ മാറ്റിയിട്ടുണ്ട്.
അതേസമയം, ഇന്ത്യയിലെ ബേബിഫുഡ് വിപണിയുടെ 95 ശതമാനവും കൈയടക്കിവച്ചിരിക്കുന്ന നെസ്‌ലെ സെറിലാക്കിൽ അമിത മധുരം ചേർക്കുകയാണെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
മധുരത്തിന് അടിമകളാകുന്ന കുട്ടികളിൽ അമിതവണ്ണം, പ്രമേഹം, ഹൃദ്രോഹം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. നെസ്‌ലെ ബേബി ഫുഡ് ഉൽപന്നങ്ങളുടെ സാമ്പിളുകൾ ബെൽജിയത്തിലെ ലബോറട്ടറിയിൽ പരിശോധിച്ചാണ് സ്വിസ് സംഘടനയായ 'പബ്ളിക് ഐ', ഇന്റർനാഷണൽ ബേബി ഫുഡ് ആക്‌ഷൻ നെറ്റ്‌വർക്ക് (ഐ.ബി.എഫ്.എ.എൻ) എന്നിവ അന്വേഷണാത്‌മക റിപ്പോർട്ട് പുറത്തുവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |