ന്യൂഡൽഹി : കഴിഞ്ഞ വെള്ളിയാഴ്ച്ച ആദ്യഘട്ട വോട്ടിംഗ് നടന്ന പടിഞ്ഞാറൻ ഉത്തർപ്രദേശിലെ എട്ടു മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം കുറഞ്ഞതിൽ വ്യത്യസ്ത പ്രതികരണങ്ങളാണ് മുന്നണികളിൽ.
2019ലെ 66.58 ശതമാനം ഇത്തവണ 60.25 ശതമാനമായി കുറഞ്ഞു. സഹാറൻപൂർ, കൈരാന, മുസാഫർനഗർ, ബിജ്നോർ, നാഗിന, മൊറാദാബാദ്, റാംപൂർ, പിലിഭിത്ത് മണ്ഡലങ്ങളാണ് ബൂത്തിലേക്ക് പോയത്.
രാജ്യത്ത് ആദ്യഘട്ടത്തിൽ 102 മണ്ഡലങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ്. 2019ൽ ആദ്യ ഘട്ടത്തിൽ 70.71 ശതമാനം വോട്ട് രേഖപ്പെടുത്തിയപ്പോൾ ഇത്തവണ 66.38 ശതമാനമാണ്. നാല് ശതമാനത്തിലേറെ കുറവ്.ഇതും ചർച്ചയായിട്ടുണ്ട്.
80 മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിലുണ്ടാക്കുന്ന നേട്ടം എൻ.ഡി.എ, 'ഇന്ത്യ' മുന്നണികൾക്ക് ഒരുപോലെ നിർണായകമാണ്. ഇനി 72 സീറ്റുകളിൽ വോട്ടെടുപ്പ് നടക്കാനിരിക്കുന്നു. ഏഴു ഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യഘട്ടത്തിൽ തന്നെ വോട്ടുശതമാനം കുറഞ്ഞത് ആർക്ക് മെച്ചമാകുമെന്ന ചോദ്യം രാഷ്ട്രീയവൃത്തങ്ങളിൽ ചൂടേറിയ ചർച്ചയായി. പ്രത്യേകിച്ചൊരു തരംഗമില്ല എന്നതിന്റെ സൂചനയാണിതെന്നും, അടുത്തഘട്ടങ്ങളിലും ഇതേ ട്രെൻഡ് ആവർത്തിക്കാമെന്നും ഒരുവിഭാഗം രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു. വലിയ അത്ഭുതങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലെന്നും ചെറിയ മാർജിനിൽ ആണെങ്കിലും കൂടുതൽ സീറ്റുകൾ എൻ.ഡി.എ തന്നെ നേടുമെന്നുമാണ് രാഷ്ട്രീയ വിദഗ്ദ്ധർ പറയുന്നത്. മോശം സ്ഥാനാർത്ഥികൾ, ചില പാർട്ടികളോടുള്ള അസംതൃപ്തി, ചില സമുദായങ്ങൾ മുഖം തിരിച്ചുനിൽക്കുന്നത്, ഉത്തരേന്ത്യയിലെ കൊടുംചൂട് എന്നിവ ഉൾപ്പെടെ വോട്ട് ശതമാനത്തെ ബാധിച്ചിരിക്കാം.
2019ൽ പാകിസ്ഥാനിലെ ബലാകോട്ടിലെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യൻ പോർവിമാനങ്ങൾ ആക്രമിച്ചതും അതിന്റെ പേരിൽ ദേശീയതയും കത്തിനിന്നതിനാൽ ജനം വലിയതോതിൽ ബൂത്തിലേക്ക് പോയി. ഇത്തവണ അത്തരം വൈകാരിക വിഷയങ്ങൾ ഇല്ല എന്നതും വോട്ടിംഗ് ശതമാനം കുറയാൻ കാരണമായി വിലയിരുത്തുന്നു.
അവകാശവാദങ്ങളുമായി നേതാക്കൾ
യു.പിയിലെ ആദ്യഘട്ടത്തിൽ കോൺഗ്രസും സമാജ് വാദി പാർട്ടിയും തൂത്തെറിയപ്പെട്ടെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രതികരണം. മഥുരയിലെ ബി.ജെ.പി സ്ഥാനാർത്ഥിയും ബോളിവുഡ് നടിയുമായ ഹേമ മാലിനിയുടെ പ്രചാരണയോഗത്തിലാണിത് പറഞ്ഞത്. രാജ്യത്ത് മാറ്റത്തിന്റെ കാത്തുവീശുന്നുവെന്നായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |