സൂറത്ത്: ഗുജറാത്തിലെ സൂറത്ത് ലോക്‌സഭ മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംഭാണിയുടെ നാമനിർദ്ദേശ പത്രിക തള്ളി. പത്രികയിൽ നിലേഷിനെ നിർദ്ദേശിച്ച മൂന്നുപേരും ഒപ്പ് തങ്ങളുടേതല്ലെന്ന് സത്യവാങ്മൂലത്തിൽ അറിയിച്ചതിനെ തുടർന്നാണ് റിട്ടേണിംഗ് ഓഫീസറുടെ നടപടി. കോൺഗ്രസിന്റെ ഡമ്മി സ്ഥാനാർത്ഥി സുരേഷ് പദ്‌ലസയെ നിർദ്ദേശിച്ചയാളും പിൻമാറി. ഇതോടെ മണ്ഡലത്തിൽ കോൺഗ്രസിനു സ്ഥാനാർത്ഥിയില്ലാത്ത അവസ്ഥയാണിപ്പോൾ.
സംഭവത്തിൽ ഹൈക്കോടതിയേയും തുടർന്ന് സുപ്രീംകോടതിയേയും സമീപിക്കുമെന്ന് കോൺഗ്രസ് അഭിഭാഷകൻ ബാബു മംഗുക്യ വ്യക്തമാക്കി.
ബി.ജെ.പി സ്ഥാനാർത്ഥി ദിനേഷ് ജോധാനിയുടെ ഏജന്റ് ശനിയാഴ്ച നിലേഷിന്റെ പത്രിക സമർപ്പണത്തെ എതിർത്തിരുന്നു. പത്രികയെ പിന്തുണച്ചവരെ പൊലീസിനെ ഉപയോഗിച്ച് ബി.ജെ.പി ഭീഷണിപ്പെടുത്തിയതായി കോൺഗ്രസും എ.എ.പിയും ആരോപിച്ചു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നേതാക്കൾ അറിയിച്ചു. ഗുജറാത്തിൽ 'ഇന്ത്യ" സഖ്യത്തിന്റെ ഭാഗമായി കോൺഗ്രസ് 24 സീറ്റിലും എ.എ.പി രണ്ടിടത്തുമാണ് മത്സരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |