വൈപ്പിൻ: മനുഷ്യർക്കു മുന്നിൽപ്പെടാതെ ഒളിച്ചു നടക്കുന്ന പക്ഷിയായ കരിന്തലയൻ മീൻകൊത്തിയുടെ ചിത്രം സ്വന്തം നാട്ടിൽ വച്ച് പകർത്താനായതിന്റെ സന്തോഷത്തിലാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ശരത് ഞാറയ്ക്കൽ.
വർഷങ്ങൾക്ക് മുമ്പ് തന്നെ കരിന്തലയൻ മീൻകൊത്തിയെ സമീപ മേഖലയിൽ കണ്ടതായി വാർത്തകളുണ്ടായിരുന്നു. അത്രപെട്ടെന്നൊന്നും കണ്ണിൽപ്പെടാത്ത ഈ സുന്ദരൻ ഇവിടെത്തന്നെ കൂട് കൂട്ടിയിട്ടുള്ളതായി പക്ഷി നിരീക്ഷകർ കരുതുന്നു.
പൊന്മാൻ എന്ന് പൊതുവേ വിളിക്കപ്പെടുന്ന മീൻകൊത്തികളിൽ ചെറിയ മീൻകൊത്തി, മീൻകൊത്തി ചാത്തൻ, കാക്കമീൻ കൊത്തി എന്നിവയാണ് കേരളത്തിൽ കാണപ്പെടുന്നത്. എണ്ണത്തിൽ വളരെ കുറവാണ് കരിന്തലയൻ മീൻ കൊത്തികൾ. പക്ഷി വൈവിധ്യത്താൽ ശ്രദ്ധേയമായ പ്രദേശമായ വൈപ്പിൻ കര പക്ഷി നിരീക്ഷകരുടെ പ്രിയ ഇടമാണ്.
തലയിൽ കറുത്ത തൊപ്പി
തലയുടെ മുൻഭാഗത്തെ തൂവലുകൾ കറുത്ത നിറത്തിലുള്ള തൊപ്പി പോലെ കാണപ്പെടുന്നതിനാലാണ് കരിന്തലയൻ മീൻകൊത്തി എന്ന് പേരു ലഭിച്ചത്. ബ്ലാക്ക് ക്യാപ്ഡ് കിംഗ്ഫിഷർ എന്നാണ് ഇംഗ്ലീഷിലെ പേര്. നീലയും കറുപ്പും കലർന്ന ചിറകുകളാണ്. ചുവപ്പു നിറത്തിലുള്ള കാലുകളോട് കൂടിയ ഇവയുടെ വയറിന്റെ ഭാഗം വെള്ളയും മഞ്ഞയും നിറത്തിലായിരിക്കും. ജലാശയങ്ങളോട് ചേർന്ന് ജീവിക്കുന്നു. മത്സ്യങ്ങളും തവളകളും ചെറു ഞണ്ടുകളുമാണ് പ്രധാന ഭക്ഷണം. വലിയ പ്രാണികളെയും പുഴുക്കളെയും തിന്നാറുണ്ട്.
...........................
കുഴുപ്പിള്ളി കടലോര മേഖലയിലാണ് ഇതിനെ കണ്ടത്. പടമെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ പറകന്നകലുകയും ചെയ്തു.
ശരത് ഞാറക്കൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |