കോട്ടയം : തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്നേ സ്ഥാനാർത്ഥികൾ അടിമുടി ഉഴുതു മറിച്ച പ്രചാരണത്തിന് നാളെ കലാശക്കൊട്ട്. മറ്റ് മണ്ഡലങ്ങളിൽ നിന്ന് വ്യത്യസ്തമായി മാസങ്ങൾ നീണ്ട പരസ്യ പ്രചാരണമാണ് അവസാനിക്കുന്നത്. കൊട്ടിക്കലാശം കളറാക്കാനാണ് മുന്നണികളുടെ തീരുമാനം. ഇതുവരെയുള്ള പ്രചാരണത്തിന്റെ മുഴുവൻ ഊർജ്ജവും ഉൾക്കൊണ്ടാകും സ്ഥാനാർത്ഥികളും പ്രവർത്തകരും കോട്ടയത്തേയ്ക്ക് എത്തുക.
എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികളാണ് ആദ്യം പ്രചാരണത്തിനിറങ്ങിയത്. പിന്നീട് എൻ.ഡി.എ സ്ഥാനാർത്ഥിയും കളം പിടിച്ചു.
കോട്ടയം, എറണാകുളം ജില്ലകളിലായി നീണ്ടു നിവർന്നു കിടക്കുന്ന മണ്ഡലത്തിലെ എല്ലായിടത്തും സാന്നിദ്ധ്യം അറിയിക്കണമെങ്കിൽ പ്രചാരണത്തിന് മാസങ്ങൾ വേണമെന്നാണ് സ്ഥാനാർത്ഥികൾ പറയുന്നത്.
ചാഴികാടൻ
എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ രണ്ടുവട്ടം മണ്ഡല പര്യടനം പൂർത്തിയാക്കിയ ശേഷം റോഡ് ഷോയിലാണ്. ഇന്നു റോഡ് ഷോ കോട്ടയത്തു പൂർത്തിയാകും. നാളെ രാവിലെ എല്ലാ മണ്ഡലങ്ങളിലും ഓട്ടപ്രദക്ഷിണംനടത്തി കൊട്ടക്കലാശത്തിനെത്തും. ആദ്യമായി പ്രചരാണത്തിന് തുടക്കമിട്ടതിന്റെ ആത്മവിശ്വാസമാണ് ചാഴികാടന്റെ ഊർജ്ജം.
ഫ്രാൻസിസ് ജോർജ്
യു.ഡി.എഫ് അനുകൂല മണ്ഡലമെന്നതാണ് ഫ്രാൻസിസ് ജോർജിന്റെ ആത്മവിശ്വാസം. വാഹന പ്രചാരണം റോഡ് ഷോയാക്കി മാറ്റിയാണ് മുന്നേറുന്നത്. ഇന്നലെ കടുത്തുരുത്തിയിലായിരുന്നു പ്രചാരണം. ഇന്ന് പ്രചാരണം പൂർത്തിയാക്കി നാളെ എല്ലാ മണ്ഡലങ്ങളിലും എത്തിയ ശേഷമായിരിക്കും കൊട്ടിക്കലാശത്തിനായി സ്ഥാനാർത്ഥി എത്തുക.
ഇടിച്ചു കയറി തുഷാർ
ഇരുമുന്നണികളുടേയും വോട്ടുകളിൽ വിള്ളൽ വീഴുമെന്നാണ് എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ ആത്മവിശ്വാസം. വൈകി എത്തിയതിന്റെ കുറവുകളല്ലാം പരിഹരിച്ച് റോഡ് ഷോയിലൂടെ അതിവേഗമാണ് മുന്നേറ്റം. ശക്തികേന്ദ്രങ്ങളിൽ കൂടുതൽ ഊന്നൽ നൽകിയുള്ള പ്രചാരണമാണ് എൻ.ഡി.എ നയിക്കുന്നത്. ഇതുവരെ കാണാത്ത രീതിയിൽ കശാലക്കൊട്ട് ഗംഭീരമാക്കാനാണ് തീരുമാനം.
മൂന്നാംനാൾ വോട്ടെടുപ്പ്
അണിയറയിൽ എല്ലാം സജ്ജമായി. ഇനി കാത്തിരിപ്പ് മൂന്നുനാൾ. ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന കോട്ടയം, മാവേലിക്കര, പത്തനംതിട്ട ലോക്‌സഭാ മണ്ഡലങ്ങളിൽ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. പോളിംഗ് ബൂത്തുകളിലേയ്ക്കുള്ള വോട്ടിംഗ് മെഷീനുകൾ അന്തിമ പരിശോധന നടത്തി സജ്ജമാക്കി. സ്ഥാനാർത്ഥികളുടെ ഫോട്ടോ പതിച്ചതിനാൽ വോട്ടർമാർക്ക് എളുപ്പമാണ്. ബൂത്തുകളിൽ റാമ്പുകളും ശൗചാലയങ്ങളും നിർമ്മിച്ച് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയിട്ടുണ്ട്. വേനൽച്ചൂട് പരിഗണിച്ച് എല്ലാ ബൂത്തുകളിലും സൺഷേഡുകൾ, കുടിവെള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ജില്ലയിൽ : 15.99 ലക്ഷം വോട്ടർ
8,23,655 സ്ത്രീകൾ, 7,76,298 പുരുഷൻമാർ, 16 ട്രാൻസ്‌ജെൻഡറുകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |