തൃശൂർ: പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകനൊപ്പം എ.സി.പി: കെ. സുദർശനെതിരെയും നടപടി സ്വീകരിച്ചതിൽ സേനയ്ക്കുള്ളിൽ അതൃപ്തി. കമ്മിഷണറുടെ അനാവശ്യ ഇടപെടലിൽ ഇരയായത് എ.സി.പി: സുദർശനെന്ന് ആരോപണം. എ.സി.പി സുദർശനെതിരായ നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രശ്‌നപരിഹാരത്തിന് ശ്രമിച്ച എ.സി.പിക്കെതിരായ നടപടി മനോവീര്യം തകർക്കുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ പക്ഷം. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകനെയും അസിസ്റ്റന്റ് കമ്മിഷണർ സുദർശനനെയും സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു.
മലപ്പുറം ജില്ലയിൽ നിന്നാണ് തിരഞ്ഞെടുപ്പ് നടപടി ക്രമത്തിന്റെ ഭാഗമായി തൃശൂർ എ.സി.പിയായി എതാനും ആഴ്ചകൾക്ക് മുമ്പ് കെ. സുദർശൻ ചുമതലയേറ്റത്. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് എ.സി.പിയുടെ സാന്നിദ്ധ്യത്തിൽ വിവിധ യോഗങ്ങളും നടന്നിരുന്നു.
ദേവസ്വങ്ങളുമായി നല്ല സഹകരണത്തിലാണ് എ.സി.പിയെന്നും അദ്ദേഹത്തിനെതിരെ നടപടി എടുക്കണമെന്നത് പുനഃപരിശോധിക്കണമെന്ന് തിരുവമ്പാടി ദേവസ്വവും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്‌നം ഉണ്ടായ സ്ഥലങ്ങളിൽ എല്ലാം തന്നെ കമ്മിഷണർ ഉണ്ടായിരുന്നുവെന്നതാണ് ശ്രദ്ധേയം.
യതീശ് ചന്ദ്രയുടെ ചിത്രം സ്റ്റാറ്റസാക്കി പൊലീസുകാർ
ഈ വർഷത്തെ പൂരം നടത്തിപ്പിൽ കമ്മിഷണർ അങ്കിത് അശോകന്റെ തെറ്റായ നിലപാടിയായിരുന്നുവെന്ന് ആക്ഷേപം ഉയരുന്നതിനിടെ മുൻ കമ്മിഷണർ യതീശ് ചന്ദ്രയുടെ പൂര പറമ്പിലെ വീഡിയോ സ്റ്റാറ്റസാക്കുകയാണ് ഒരു വിഭാഗം പൊലീസുകാർ. യതീശ് ചന്ദ്ര കമ്മിഷണറായിരിക്കെ പൂരത്തിനെത്തിയ ജനക്കൂട്ടത്തിനൊപ്പം ആവേശത്തടെ പങ്കെടുക്കുന്നതും സെൽഫിയെടുക്കുന്നതുമായ വീഡിയോയാണ് സ്റ്റാറ്റസാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |