രണ്ടുതവണ ഡെങ്കി ബാധിക്കുന്നത് ഗുരുതരം
കൊല്ലം: ജില്ലയിൽ രണ്ടാഴ്ചയ്ക്കിടെ 33 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. ഇരവിപുരം, മുണ്ടയ്ക്കൽ, ചാത്തന്നൂർ, ശൂരനാട് നോർത്ത്, ഉളിയക്കോവിൽ, തേവലക്കര, അഴീക്കൽ, പത്തനാപുരം എന്നിവിടങ്ങളിലാണ് ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇടയ്ക്കിടെ പെയ്യുന്ന വേനൽ മഴ കാരണം രോഗവ്യാപന സാദ്ധ്യതയുണ്ടെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും നിർദ്ദേശമുണ്ട്. ഡെങ്കിപ്പനി കൂടാതെ കൊതുകുജന്യ രോഗങ്ങളായ ചിക്കുൻഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ രോഗങ്ങളും ഇപ്പോഴത്തെ സാഹചര്യത്തിൽ പടരാനുള്ള സാദ്ധ്യതയുണ്ട്.
ഡെങ്കി ലക്ഷണങ്ങൾ
പനിയോടൊപ്പം തലവേദന, കണ്ണിനു വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. ശരീരത്തിൽ ചുവന്നു തടിച്ച പാടുകൾക്കും സാദ്ധ്യതയുണ്ട്.
ഏറെയുണ്ട് ശ്രദ്ധിക്കാൻ
സ്വയം ചികിത്സ പാടില്ല
രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് പെട്ടന്ന് കുറയാൻ സാദ്ധ്യയുള്ളതിനാൽ ചികിത്സ തേടണം
പനി മാറിയാലും നാലു ദിവസമെങ്കിലും സമ്പൂർണ വിശ്രമം നിർബന്ധം
ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം തുടങ്ങിയ പാനീയങ്ങൾ കഴിക്കാം
ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവർക്ക് വീണ്ടും രോഗബാധയുണ്ടാകുന്നത് ഗുരുതരം
പ്രതിരോധം
കൊതുകിന്റെ നിയന്ത്രണമാണ് ഡെങ്കിപ്പനിയുടെ പ്രധാന പ്രതിരോധ മാർഗം. വീടിനകത്തും പുറത്തും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. കൊതുകുകടി ഏൽക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണം. വലിച്ചെറിയുന്ന ചിരട്ടകൾ, പൊട്ടിയ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, മണി പ്ലാന്റുകൾ, ചെടികളുടെ അടിയിൽ വച്ചിരിക്കുന്ന ട്രേ, വലിച്ചെറിഞ്ഞ ടയറുകൾ, ടാർപോളിൻ, റബ്ബർ പാൽ സംഭരിക്കുന്ന ചിരട്ടകൾ, കമുകിൻ പാളകൾ, നിർമ്മാണ സ്ഥലങ്ങളിലെ ടാങ്കുകൾ, വീടിന്റെ ടെറസ്, സൺഷെയ്ഡ്, പാത്തികൾ എന്നിവിടങ്ങളിൽ വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ഇടയ്ക്കിടെ മഴപെയ്യുന്നതിനാൽ കൊതുകുജന്യ രോഗങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഞായറാഴ്ചകളിൽ വീടുകളിലും വെള്ളിയാഴ്ചകളിൽ സ്‌കൂളുകളിലും ശനിയാഴ്ചകളിൽ സ്ഥാപനങ്ങളിലും ഉറവിടനശീകരണ പ്രവർത്തനങ്ങൾ നടത്തണം
ഡി.എം.ഒ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |