കൊല്ലം: ആഴ്ചകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പെരുമൺ- പേഴുംതുരുത്ത് പാലത്തിന്റെ പൈലോണുകൾ നിർമ്മിക്കാനുള്ള ഷട്ടറുകളെത്തി. ഷട്ടറുകൾ ഘടിപ്പിച്ച് ഒരുമാസത്തിനുള്ളിൽ പൈലോണുകളുടെ കോൺക്രീറ്റിംഗ് ആരംഭിക്കും. ഡിസൈൻ തർക്കത്തെ തുടർന്ന് സ്തംഭിച്ച പാലം നിർമ്മാണം കഴിഞ്ഞ ജനുവരിയിൽ പുനരാരംഭിച്ചെങ്കിലും ഷട്ടറുകൾ എത്താഞ്ഞതിനാൽ നിർമ്മാണം ഇഴയുകയായിരുന്നു.
സാധാരണ പാലങ്ങളുടെ സ്ലാബുകൾ ഗർഡറുകൾക്ക് മുകളിലാണ് സ്ഥാപിക്കുന്നത്. എന്നാൽ പെരുമൺ- പേഴുംതുരുത്ത് പാലത്തിന്റെ മദ്ധ്യഭാഗത്ത് ഗർഡറുകളില്ല. പകരം രണ്ട് പൈലോണുകളിലായി റോപ്പ് ഉപയോഗിച്ച് മദ്ധ്യത്തെ മൂന്ന് സ്ലാബുകൾ തൂക്കിനിർത്തുകയാണ്. 26.6 മീറ്റർ ഉയരത്തിലാണ് രണ്ട് പൈലോണുകൾ നിർമ്മിക്കുന്നത്. ഡൽഹിയിൽ നിന്നാണ് പൈലോൺ നിർമ്മാണത്തിനുള്ള ഷട്ടറുകൾ എത്തിച്ചത്.
സങ്കീർണമായ നിർമ്മാണം
പൈലോണുകൾ പൂർത്തിയായ ശേഷമായിരുക്കും മദ്ധ്യഭാഗത്തെ സ്ലാബുകളുടെ നിർമ്മാണം. ഇതിന് സ്ലാബുകൾ വാർക്കാനുള്ള സ്ലാബ് ഷട്ടറുകൾ എത്തണം. സാധാരണ പാലങ്ങളുടെ സ്ലാബുകൾ പ്രത്യേകം വാർത്താണ് ഗർഡറുകൾക്ക് മുകളിൽ സ്ഥാപിക്കുന്നത്. എന്നാൽ പെരുമൺ പേഴുംതുരുത്ത് പാലത്തിന്റെ മദ്ധ്യഭാഗത്തെ സ്ലാബിന്റെ കുറച്ച് ഭാഗം താത്കാലിക പിയർ ക്യാപ്പ് ഉപയോഗിച്ച് ആദ്യം കോൺക്രീറ്റ് ചെയ്യും. ഇതിനെ റോപ്പ് ഉപയോഗിച്ച് പൈലോണുമായി ബന്ധിപ്പിക്കും. തുടർന്ന് ഷട്ടറുകൾ ഉപയോഗിച്ച് ഇരുവശത്തേക്കും മൂന്ന് മീറ്റർ വീതം നീളത്തിൽ സ്ലാബ് കോൺക്രീറ്റ് ചെയ്യും. ഓരോ ആറ് മീറ്റർ സ്ലാബിന്റെയും കോൺക്രീറ്റിംഗ് കഴിഞ്ഞ് കുറഞ്ഞത് 28 ദിവസത്തിന് ശേഷമേ അടുത്തതിനുള്ള ഷട്ടറുകൾ ഘടിപ്പിക്കു. ഇങ്ങനെ നിർമ്മാണം പൂർത്തിയാകാൻ കുറഞ്ഞത് രണ്ട് വർഷം വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്.
പാലം വന്നാൽ ദുരിതം തീരും
2020 ഡിസംബറിലാണ് പെരുമൺ-പേഴുംതുരുത്ത് നിർമ്മാണം ആരംഭിച്ചത്. ഒന്നര വർഷമായിരുന്നു കരാർ കാലാവധി. എന്നാൽ പാലത്തിന്റെ മദ്ധ്യഭാഗത്തെ ഡിസൈനെ ചൊല്ലി കരാർ കമ്പിനിയും നിർവഹണ ഏജൻസിയും തമ്മിലുണ്ടായ തർക്കം കാരണം നിർമ്മാണം മാസങ്ങളോളം സ്തംഭിച്ചു. ഇതിനിടയിൽ പെരുമണിൽ നിന്ന് പേഴുംതുരുത്തിലേക്കുള്ള ജങ്കാർ സർവീസും നിലച്ചു. ഇതോടെ മറ്റ് വഴികളിലൂടെ കിലോമീറ്ററുകൾ അധികം സഞ്ചരിച്ചാണ് മൺറോതുരുത്തുകാരും പെരുമൺകാരും ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്നത്. പാലം പൂർത്തിയാൽ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |