കൊച്ചി: ഒരു മാസത്തിലേറെ നീണ്ട പ്രചണ്ഡമായ പ്രചാരണങ്ങൾക്ക് ശേഷം ഇന്ന് കൊട്ടിക്കലാശം. എറണാകുളം ലോക്സഭാ മണ്ഡലത്തിലെ മൂന്ന് മുന്നണികളും ട്വന്റി-20യും കാടടച്ച് നടത്തിയ പരസ്യപ്രചാരണങ്ങൾക്ക് ഇന്ന് വൈകിട്ട് അഞ്ചോടെ തിരശീല വീഴും. ശേഷം 26 വരെ നിശബ്ദ പ്രചാരണം മാത്രം.
ഇന്ന് മെഗാ റോഡ് ഷോയുൾപ്പെടെ വമ്പൻ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഡി.ജെ വാഹനം, ബൈക്ക് റാലി ചെണ്ടമേളം, ബാൻഡ് മേളം എന്നിവ മുതൽ കലാരൂപങ്ങളും വരെ കൊട്ടിക്കലാശം കൊഴുപ്പിക്കാൻ മുന്നണികൾ ഒരുക്കിയിട്ടുണ്ട്.
ഫെബ്രുവരി 25ന് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി എൽ.ഡി.എഫാണ് മണ്ഡലത്തിലെ ആദ്യപ്രചാരണത്തിന് തുടക്കമിട്ടത്. അദ്ധ്യാപികയായ കെ.ജെ. ഷൈനെ രംഗത്തിറക്കി സർപ്രൈസോടെയായിരുന്നു തുടക്കം. സിറ്റിംഗ് എം.പി ഹൈബി ഈഡനെ മാർച്ച് എട്ടിന് പ്രഖ്യാപിച്ച് യു.ഡി.എഫും 24ന് ഡോ.കെ.എസ്. രാധാകൃഷ്ണനെ പ്രഖ്യാപിച്ച് എൻ.ഡി.എയും പ്രചാരണം ചൂടുപിടിപ്പിച്ചു.
യു.ഡി.എഫ് ടൗൺഹാൾ പരിസരത്ത്
മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ ജനവികാരവും വോട്ടാക്കി മാറ്റാനുള്ള അവസാനവട്ട ശ്രമത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. ഇന്ന് വൈകിട്ട് നാലിന് മണപ്പാട്ടിപറമ്പിൽ നിന്നാരംഭിച്ച് എറണാകുളം ടൗൺ ഹാൾ പരിസരത്താണ് ഹൈബിയുടെ കൊട്ടിക്കലാശം. നൂറ് കണക്കിന് പ്രവർത്തകർ അണിനിരക്കുന്ന പരിപാടിയിൽ തുടക്കം മുതൽ സ്ഥാനാർത്ഥിയുമുണ്ടാകും.
ഇന്നലെ പുത്തൻവേലിക്കരയിൽ നിന്നാണ് ഹൈബി പ്രചാരണം ആരംഭിച്ചത്. വൈകിട്ട് മുളവുകാട് നടന്ന വാഹന പര്യടനത്തിലുമെല്ലാം ഉത്സവ പ്രതീതിയാണ് പ്രവർത്തകർ തീർത്തത്.
എൽ.ഡി.എഫ് പാലാരിവട്ടത്ത്; വമ്പൻ റോഡ് ഷോയും
നൂറ് കണക്കിന് പ്രവർത്തകരെ പങ്കെടുപ്പിച്ചുള്ള റോഡ് ഷോയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈനായി പ്രവർത്തകർ ഒരുക്കുന്നത്. പൂത്തോട്ടയിൽ നിന്ന് രാവിലെ എട്ടിന് ആരംഭിക്കുന്ന റോഡ് ഷോ വിവിധ മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് വൈകിട്ട് 3.30ന് കാക്കനാടെത്തി അവിടെ നിന്ന് പാലരിവട്ടത്തെത്തും. നാല് മുതൽ പാലാരിവട്ടം ജംഗ്ഷനിലാണ് കൊട്ടിക്കലാശം.
ബി.ജെ.പി മാധവ ഫാർമസി ജംഗ്ഷനിൽ
രാവിലെ പതിവ് പര്യടന പരിപാടികൾക്ക് ശേഷം വൈകിട്ട് അഞ്ചു മുതലാണ് എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.കെ.എസ്. രാധാകൃഷ്ണന്റെ കലാശക്കൊട്ട് ആരംഭിക്കുക. പള്ളിമുക്ക് ബി.ജെ.പി ജില്ലാ ഓഫീസിനു മുന്നിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം എം.ജി റോഡ് വഴി മാധവ ഫാർമസി ജംഗ്ഷനിലാകും സമാപിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |