പാലോട്: ഗ്രാമീണ മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷമായിട്ടും നടപടിയുണ്ടാകുന്നില്ല. പ്രധാന ജലസ്രോതസായ വാമനപുരം നദിയുടെ മിക്ക ഭാഗങ്ങളും വറ്റിവരണ്ട നിലയിലാണ്. കൈത്തോടുകളും ആറുകളും മലിനമായതോടെ കുടിവെള്ളക്ഷാമവും രൂക്ഷമായി. നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ ആദിവാസി മേഖലകളിലും കോളനികളിലും പ്രതിസന്ധി രൂക്ഷമാണ്.ഭൂരിഭാഗം സ്ഥലങ്ങളിലും ജലവിതരണം നിശ്ചലമാണ്. പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി തുടരുന്നതിനാൽ ജലവിതരണം വൈകും. പൈപ്പ് വെള്ളത്തെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങൾ രാവിലെ മുതൽ കാത്തിരുന്നാലാണ് അല്പം കുടിവെള്ളം കിട്ടുന്നത്. മിക്ക ദിവസങ്ങളിലും പൈപ്പുകളിൽ വെള്ളമുണ്ടാകില്ലെന്നാണ് പരാതി. 2009ൽ 60 കോടി ചെലവിൽ ആരംഭിച്ച നന്ദിയോട് ആനാട് സമഗ്ര കുടിവെള്ളപദ്ധതി 2024യായിട്ടും എങ്ങുമെത്തിയിട്ടില്ല. രണ്ട് പഞ്ചായത്തുകളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണിത്. നന്ദിയോട് പഞ്ചായത്തിലെ കുടിവെള്ളപ്രശ്നം 2021ൽ പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും ഉണ്ടായിരുന്ന പൈപ്പുകൾ നശിച്ച നിലയിലാണ്.
മാലിന്യ വാഹിനിയായി നദികൾ
മാലിന്യങ്ങൾ അടിഞ്ഞുകൂടി വാമനപുരം നദിയിലെ കുടിവെള്ളം മലിനമായി മാറി.പാലോട്, ചെറ്റച്ചൽ, താവയ്ക്കൽ, കുണ്ടാളം കുഴി എന്നിവിടങ്ങളിൽ ജലമെത്തിക്കുന്ന വാമനപുരം നദിയെ നിലവിൽ മാലിന്യവാഹിനിയെന്ന് പറയാം.ഈ വെള്ളത്തിൽ ബ്ലീച്ചിംഗ് പൗഡറിട്ടാണ് കുടിവെള്ളമായി നൽകുന്നത്. ജലത്തിന്റെ രാസപരിശോധന നടന്നിട്ട് മാസങ്ങളായി. ഇത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു. പാലോട് ആറ്റുകടവിൽ നിന്ന് ശേഖരിക്കുന്ന വെള്ളം നന്ദിയോട് പഞ്ചായത്തിന് സമീപത്തെ കുടിവെള്ള ടാങ്കിലെത്തിച്ച് അവിടെ നിന്നാണ് പൈപ്പുകളിലൂടെ നൽകുന്നത്.
കുടിവെള്ളം കിട്ടാത്തത്
നന്ദിയോട് പഞ്ചായത്തിൽ പുലിയൂർ,ഓട്ടുപാലം,പച്ച കാലൻകാവ്,നാഗര,വാഴപ്പാറ,വട്ടപ്പൻകാട്,കള്ളിപ്പാറ, ആനകുളം, നളന്ദ, പാലുവള്ളി, വെമ്പ്, കുറുപുഴ, ഒൻപത് ഏക്കർ കോളനി, താന്നിമൂട്, ആശാരിവിളാകം, പനച്ചക്കുന്ന്, ദൈവപ്പുര, കട്ടക്കാൽ, പറങ്കിമാംവിള, വേലാംകോണം, മത്തായിക്കോണം. പെരിങ്ങമ്മല പഞ്ചായത്തിൽ കൊച്ചുവിള കുണ്ടാളം കുഴി, മാന്തുരുത്തി, പാറക്കോണം, ഞാറനീലി, ഇലഞ്ചിയം, ഇടിഞ്ഞാർ, ബ്രൈമൂർ, കരിമൺകോട്, വട്ടക്കരിക്കകം പ്രദേശങ്ങളിലും
ആശ്രയം പൈപ്പ് വെള്ളം
ഗ്രാമീണ മേഖലയിൽ വാട്ടർ അതോറിട്ടി വിതരണം ചെയ്യുന്ന കുടിവെള്ളമാണാശ്രയം. പാറയുളള പ്രദേശമായതിനാൽ കിണർ വെള്ളം ലഭിക്കില്ല. കുടിവെള്ളത്തിനായി കിലോമീറ്ററുകളോളം നടക്കണം. കുടിവെള്ളമെത്തിക്കാൻ അടിയന്തരമായി നടപടിയെടുക്കണം.
മുടങ്ങാതെ ബിൽ
നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിലെ ഉൾമേഖലകളിൽ കുടിവെള്ളം ലഭിച്ചിട്ട് മാസങ്ങളായെങ്കിലും മുടങ്ങാതെ ബില്ല് ലഭിക്കുന്നുണ്ട്. കുടിവെള്ളത്തിന് പകരം കാറ്റാണ് ലഭിക്കുന്നത്. നിരവധി തവണ വാട്ടർ അതോറിട്ടിയുടെ നന്ദിയോട്ടെ ഓഫീസിലെത്തി പരാതി പറഞ്ഞെങ്കിലും അവഗണിക്കുകയാണ്. അടിയന്തരമായി പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം സമരമാരംഭിക്കുമെന്നും നാട്ടുകാർ പറഞ്ഞു.
കുടിവെള്ളക്ഷാമത്തിന് കാരണം വാട്ടർ അതോറിട്ടിയുടെ അനാസ്ഥയാണ്. റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പൈപ്പ് ലൈനുകൾ പൊട്ടി കുടിവെള്ളം പാഴായിട്ടും ഉദ്യോഗസ്ഥർ അറിഞ്ഞമട്ടില്ല. പമ്പ് ഹൗസ് തകർന്നു വീഴാവുന്ന നിലയിലായിട്ടും നടപടിയുണ്ടാകാത്തതിനാൽ പ്രതിഷേധം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |