ഗാസ സിറ്റി: ഗാസയിലെ അൽ ശിഫ ആശുപത്രിയിലും ബൈത് ലാഹിയയിലും കണ്ടെത്തിയതിന് സമാനമായ കൂട്ടക്കുഴിമാടം ഖാൻ യൂനിസിലും. ഖാൻ യൂനിസിലെ നാസർ മെഡിക്കൽ കോംപ്ലക്സിലാണ് സിവിൽ ഡിഫെൻസും പാരാമെഡിക്കൽ ജീവനക്കാരും നടത്തിയ തിരച്ചിലിൽ കൂട്ടക്കുഴിമാടം കണ്ടെത്തിയത്. കുട്ടികൾ, സ്ത്രീകൾ, വയോധികർ എന്നിവരുടെയടക്കം 310 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. 700 ഓളം പേരെ ഇസ്രയേൽ സൈന്യം വധിച്ച് ഇവിടെ അടക്കിയതായി കരുതുന്നതായി പാലസ്തീൻ എമർജൻസി സർവിസ് അറിയിച്ചു. മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരുകയാണ്.
ഏപ്രിൽ ഏഴിനാണ് ഇസ്രായേൽ സേന തെക്കൻ നഗരത്തിൽനിന്ന് പിൻവാങ്ങിയത്. മാസങ്ങൾ നീണ്ട ഇസ്രായേൽ ബോംബാക്രമണത്തിനും കരയുദ്ധത്തിനും ശേഷം ഖാൻ യൂനിസ് നഗരത്തിന്‍റെ ഭൂരിഭാഗ പ്രദേശങ്ങളും തകർന്ന് തരിപ്പണമായ നിലയിലാണ്. ഇവിടെ കൊലപ്പെടുത്തിയ നിരപരാധികളെ കൂട്ടമായി അടക്കം ചെയ്യുകയായിരുന്നുവെന്നാണ് കരുതുന്നത്.
ഒക്‌ടോബർ 7 മുതൽ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 34,183 പാലസ്തീനികൾ കൊല്ലപ്പെടുകയും 77,143 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഒക്‌ടോബർ 7 ന് ഹമാസിന്റെ ആക്രമണത്തിൽ ഇസ്രായേലിൽ മരിച്ചവരുടെ എണ്ണം 1,139 ആണ്.
സഹായം പുനഃസ്ഥാപിക്കണമെന്ന് യൂറോപ്യൻ യൂനിയൻ
യു.എൻ ഏജൻസിയും യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള ധനസഹായം പുനസ്ഥാപിക്കണമെന്ന് യൂറോപ്യൻ യൂനിയൻ ക്രൈസിസ് മാനേജ്മെൻറ് കമീഷണർ യാനെസ് ലെനാർച്ചിച്ച്. ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ ‘തൂഫാനുൽ അഖ്സ’ ഓപറേഷനിൽ യു.എൻ.ആർ.ഡബ്ല്യു.എ ജീവനക്കാർ പങ്കെടുത്തുവെന്ന ഇസ്രായേലിന്റെ ആരോപണത്തെ തുടർന്ന് നിരവധി രാജ്യങ്ങൾ ഏജൻസിക്കുള്ള ധനസഹായം മരവിപ്പിച്ചിരുന്നു. എന്നാൽ, ഇസ്രയേലിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച മുൻ ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണ നേതൃത്വം നൽകിയ സ്വതന്ത്ര വസ്തുതാന്വേഷണ സംഘം കണ്ടെത്തി.കഴിഞ്ഞ ദിവസമാണ് കൊളോണ കമീഷൻ റിപ്പോർട്ട് പുറത്തുവിട്ടത്. ഇതിനുപിന്നാലെ ധനസഹായം പുനസ്ഥാപിക്കാൻ ആഹ്വാനം ചെയ്ത് യാനെസ് ലെനാർച്ചിച്ച് രംഗത്തെത്തുകയായിരുന്നു.
ജനുവരിയിലാണ് യു.എൻ.ആർ.ഡബ്ല്യു.എക്കെതിരെ ഇസ്രയേൽ രംഗത്തെത്തിയത്. ഗാസയിൽ യു.എൻ.ആർ.ഡബ്ല്യു മരുന്നും ഭക്ഷണവും നൽകുന്നത് ഇല്ലാതാക്കാനായിരുന്നു ഇസ്രായേൽ വ്യാജാരോപണം. യു.എൻ മേധാവി അന്റോണിയോ ഗുട്ടെറസ് അടക്കം ആരോപണം നിഷേധിച്ച് തുടക്കം മുതൽ തന്നെ രംഗത്തുവന്നെങ്കിലും അമേരിക്കയും യോറോപ്യൻ രാജ്യങ്ങളുമടക്കം 15 രാഷ്ട്രങ്ങൾ യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള സഹായം നിർത്തലാക്കി. 450 മില്യൺ ഡോളർ ധനസഹായമാണ് ഇല്ലാതായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |